തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ കൂടി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ് കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പുതിയതായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. നേരത്തെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു.
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീര-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മീൻപിടുത്തത്തിനും വിലക്ക് ഏർപ്പെടുത്തി.
അതേസമയം, ആലപ്പുഴ അരൂരിൽ ഇടിമിന്നലേറ്റ് 60 കാരന് ദാരുണാന്ത്യം. കോടംതുരുത്ത് സ്വദേശി രവിയാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്. വീട്ടിൽ നിന്ന് കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോൾ ആയിരുന്നു മിന്നലേറ്റത്. ഉടൻ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
