ന്യൂ ഡൽഹി: എബോള വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, രോഗബാധിത രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ത്യക്കാർക്ക് നിർദ്ദേശം നൽകി. കോംഗോ, യുഗാണ്ട, ദക്ഷിണ സുഡാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാനാണ് നിർദ്ദേശം. ലോകാരോഗ്യ സംഘടന ഈ രാജ്യങ്ങളിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർ പ്രാദേശിക ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അതീവ ജാഗ്രത പുലർത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

മേയ് 14-നാണ് ‘ബുൻഡിബുജ്യോ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ വൈറസ് വകഭേദത്തെ കണ്ടെത്തിയത്. മേയ് 21 വരെയുള്ള കണക്കുകൾ പ്രകാരം കോംഗോയിൽ 746 പേർക്ക് രോഗം സംശയിക്കുകയും 176 മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. കോംഗോയുമായും യുഗാണ്ടയുമായും അതിർത്തി പങ്കിടുന്നതിനാൽ ദക്ഷിണ സുഡാനിലേക്കും രോഗം പടരാൻ സാധ്യതയേറെയാണ്. പനി, തലവേദന, പേശിവേദന, ഛർദ്ദി, വയറിളക്കം എന്നിവയ്‌ക്ക് പുറമെ ശരീരത്തിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നതും ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.

ഉയർന്ന മരണനിരക്കുള്ള ഗുരുതരമായ രോഗമാണിതെങ്കിലും, ബുൻഡിബുജ്യോ വൈറസ് വകഭേദത്തെ പ്രതിരോധിക്കാനോ ചികിത്സിക്കാനോ നിലവിൽ വാക്സിനുകളോ പ്രത്യേക ചികിത്സാ രീതികളോ ലഭ്യമല്ല. ഇന്ത്യയിൽ ഇതുവരെ ഈ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, എബോള ഭീഷണിയുടെ പശ്ചാത്തലത്തിൽ കൊച്ചി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കർശന നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *