തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിക്ക് കേന്ദ്ര ഫണ്ട് വാങ്ങിയിരുന്നു എന്ന യുഡിഎഫ് സര്‍ക്കാരിന്റെ വാദം തെറ്റെന്ന് വ്യക്തമാക്കി കേന്ദ്ര രേഖകള്‍. പിഎംശ്രീ ഒപ്പിട്ടതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 99.27 കോടി രൂപ സമഗ്രശിക്ഷാ കേരള പദ്ധതിക്ക് സംസ്ഥാനത്തിനുള്ള വിഹിതമാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം പറയുന്നു. പിഎം ശ്രീയില്‍ സ്‌കൂളുകളുടെ പട്ടിക കേരളം നല്‍കിയാലേ ഫണ്ട് അനുവദിക്കാനാവൂവെന്നും വിദ്യാഭ്യാസ മന്ത്രാലയ വ്യത്തങ്ങള്‍ അറിയിച്ചു. കേരളവുമായുള്ള കരാര്‍ റദ്ദക്കാതെ പുതിയ സര്‍ക്കാരിന്റെ നിലപാടിനായി കാത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതേസമയം അടുത്ത മന്ത്രിസഭാ യോഗത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീ പരിഗണിക്കും.
പിഎം ശ്രീ പദ്ധതിക്ക് ഇടത് സര്‍ക്കാര്‍ ഫണ്ട് വാങ്ങിയെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ഫണ്ട് വാങ്ങിയില്ലെന്ന് മുന്‍ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പു വച്ചത് ഒക്ടോബര്‍ 16നാണ്. ഇതിനു ശേഷം 99.27 കോടി രൂപ കേരളത്തിന് കേന്ദ്രം നല്‍കി. ഈ തുകയെ കുറിച്ചായിരുന്നു തര്‍ക്കം. പിഎം ശ്രീ പദ്ധതിക്ക് കേരളത്തിന് ഫണ്ട് നല്‍കണമെങ്കില്‍ ഇതിനുള്ള നടപടികള്‍ കേരളം പൂര്‍ത്തിയാക്കണം. അതുണ്ടായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെറെ പിഎം ശ്രീ ഡാഷ് ബോര്‍ഡില്‍ വ്യക്തമാണ്. രാജ്യത്ത് ആകെ 14500 പിഎം ശ്രീ സ്‌കൂളുകളാണ് അടുത്തവര്‍ഷം അവസാനിക്കുന്ന പദ്ധതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. നിലവില്‍ 13091 സ്‌കൂളുകളാണ് പദ്ധതിയില്‍. സ്‌കൂളുകളുടെ വികസനം. കരിക്കുലം, പഠനരീതി എന്നിവയ്ക്ക് കേന്ദ്ര മാര്‍ഗ നിര്‍ദേശം അംഗീകരിക്കണം. കേരളത്തില്‍ ആകെ 47 വിദ്യാലായങ്ങള്‍ക്കാണ് പിഎം ശ്രീ ഫണ്ട് കിട്ടുന്നത്. ഈ സ്‌കൂളുകളെല്ലാം കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണ്. 33 കേന്ദ്രീയ വിദ്യായലങ്ങളും 14 നവോദയ സ്‌കുളുകളുമാണ് പട്ടികയിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കും മുമ്പാണ് കരാര്‍ മരവിപ്പിക്കാനുള്ള കത്ത് കേരളം നല്‍കിയത്. പിന്നെയെങ്ങനെ പിഎം ശ്രീക്ക് ഫണ്ട് നല്‍കുമെന്നും കേന്ദ്ര ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്നു.
