തിരുവനന്തപുരം: സാമ്പത്തികമായി ഭദ്രതയുള്ള സ്ത്രീകൾ ‘പ്രിയദർശിനി’ സൗജന്യ യാത്രാ ആനുകൂല്യം സ്വമേധയാ വേണ്ടെന്നുവെക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭ്യർത്ഥിച്ചു. അർഹരായവർക്ക് മാത്രം ഈ സേവനം ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കാൻ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ സാമ്പത്തിക ശേഷിയുള്ള സ്ത്രീകൾ തയ്യാറാകണമെന്നും, ഇത്തരമൊരു വിട്ടുകൊടുക്കൽ മനോഭാവമാണ് പദ്ധതിയെ കൂടുതൽ അർത്ഥവത്താക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ പാചകവാതക സബ്‌സിഡി ഉപേക്ഷിക്കാനുള്ള ‘ഗിവ് അപ്പ്’ പദ്ധതിയെ ഉദാഹരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “എനിക്ക് സമ്പാദ്യമുണ്ട്, അതിനാൽ നിർധനയായ മറ്റൊരു സ്ത്രീയുടെ അവകാശം ഞാൻ പിടിച്ചുപറിക്കില്ല” എന്ന തീരുമാനത്തിലേക്ക് കേരളത്തിലെ സാമ്പത്തിക ഭദ്രതയുള്ള സ്ത്രീകൾ എത്തണമെന്നും, ഇത് പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ചവർക്ക് നൽകാവുന്ന വലിയ ആദരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാൻ മികച്ച സാമ്പത്തിക അടിത്തറ അത്യാവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സി.പി. ജോൺ ഉൾപ്പെടെയുള്ള സാമ്പത്തിക വിദഗ്ധരും മുഖ്യമന്ത്രിയും ചേർന്ന് ഇതിനായി മികച്ച പദ്ധതികൾ തയ്യാറാക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച്, ട്രേഡ് യൂണിയൻ ഇടപെടലുകൾക്കും തർക്കങ്ങൾക്കും അതീതമായി ജനങ്ങൾക്ക് സേവനം നൽകുന്ന ഒരു ‘പോസിറ്റീവ് പൊളിറ്റിക്സ്’ കേരളത്തിൽ വളർന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *