വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റത്തിൽ അദാനി ഗ്രൂപ്പ് നൽകിയ കത്ത് സർക്കാർ പരിശോധിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയാണ് കത്ത് പരിശോധിക്കുക. എംപവേഡ് കമ്മിറ്റി നൽകുന്ന ശിപാർശകൂടി പരിഗണിച്ചാകും അനുമതി നൽകുന്നതിൽ സർക്കാർ തീരുമാനം എടുക്കുക. കരാറിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന് അദാനി ഗ്രൂപ്പ് കത്ത് നൽകിയത്.

ധാരണാപത്രത്തിലെ വ്യവസ്ഥകളടക്കം ഉൾപ്പെടുത്തിയാണ് കത്ത് നൽകിയിട്ടുള്ളത്. സെബിയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് വളരെ വേഗം സർക്കാരിന് കത്ത് നൽകിയത്. സാധാരണഗതിയിൽ സെബിയുടെ അംഗീകാരം ലഭിച്ച് ആറുമാസത്തെ സമയം വേണമെന്നിരിക്കേയാണ് പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് വളരെ വേഗം കത്ത് നൽകാനുള്ള തീരുമാനം അദാനി പോർട്സ് സ്വീകരിച്ചത്.

അദാനി പോർട്സിന് കീഴിലെ അദാനി വിഴിഞ്ഞം പോർട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ യൂറോപ്യൻ ഷിപ്പിങ് ഭീമനായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് കൈമാറാൻ തീരുമാനമെടുത്തിരുന്നു. തുറമുഖത്ത് ഏറ്റവുമധികം ചരക്കുനീക്കം നടത്തുന്ന MSC, ഓഹരിപങ്കാളി കൂടിയാകുന്നതോടെ കുത്തക സൃഷ്ടിക്കപ്പെടുമോ എന്നാണ് പ്രതിപക്ഷത്തിന്റെ ആശങ്ക.ഓഹരി വിൽപ്പനയ്ക്ക് സർക്കാരിന്റെ അനുമതി വേണമെന്നും, ഇതുവരെ അദാനി പോർട്സ് സർക്കാരിനെ സമീപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കത്ത് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *