പാസ്പോർട്ട് പുതുക്കി കിട്ടാൻ ഇടപെട്ടതിൽ, മുഖ്യമന്ത്രി വി ഡി സതീശന് നന്ദി അറിയിച്ച് മാധ്യമപ്രവർത്തകൻ ആർ രാജഗോപാൽ. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് മുഖ്യമന്ത്രി വിഡി സതീശൻ കത്തയച്ചിരുന്നു. പാസ്പോർട്ട് പ്രിന്റിംഗ് തുടങ്ങാനുള്ള നടപടി ആരംഭിച്ചതായി അറിയിപ്പ് ലഭിച്ചിരുന്നു. ബംഗാൾ പൊലീസ് പുതിയ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് പുതുക്കൽ നടപടി ആരംഭിച്ചത്.
പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് കൊൽക്കത്ത പൊലീസിന്റെ ഇടപെടൽ ഉണ്ടായത്. റീജിയണൽ പാസ്പോർട്ട് ഓഫീസിൽ നിന്ന് കൊൽക്കത്ത പൊലീസിന്റെ പ്രത്യേക ബ്രാഞ്ച് ആർ രാജഗോപാലിൻ്റെ പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷയുടെ വിശദാംശങ്ങൾ തേടിയിരുന്നു. രാജഗോപാലിന്റെ അഡ്രസ്സുമായി ബന്ധപ്പെട്ടാണ് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായെന്നും പൊലീസ്. പാസ്പോർട്ട് പുതുക്കി നൽകാതിരുന്നതിനാൽ ആ രാജഗോപാലിന് അമേരിക്കയിൽ മകളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.
നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നും ആർ രാജഗോപാൽ വെളിപ്പെടുത്തിയിരുന്നു. സംഭവത്തെ അപലപിച്ച് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ രംഗത്തെത്തിയിരുന്നു. എസ്ഐആർ പ്രക്രിയയിൽ ബാലിഗഞ്ച് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തിരുന്നു. 2002-ലെ വോട്ടർപട്ടികയിൽ പിതാവിന്റെ പേര് ഇല്ലെന്ന കാരണത്താലാണ് ഒഴിവാക്കിയത് എന്ന് രാജഗോപാൽ പറയുന്നു.
