കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂയിപൂരില്‍ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രഭാഷ് മണ്ഡലിനെ പൊലീസ് വെടിവെച്ചുകൊന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോഴാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. പൊലീസിന്റെ കൈവശം നിന്നും തോക്ക് തട്ടിപ്പറിച്ച് വെടിവെച്ച് ഓടാന്‍ ശ്രമിച്ച പ്രതിയെ പ്രതിരോധത്തിന്റെ ഭാഗമായി പൊലീസ് തിരികെ വെടിവെക്കുകയായിരുന്നു എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

പൊലീസ് സംഘം പുലര്‍ച്ചെ 12.45ഓടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സൂര്യപൂര്‍ ഹാട്ട് പ്രദേശത്തേക്ക് പ്രതിയുമായി തെളിവെടുപ്പിന് എത്തിയത്. എന്നാല്‍ നടപടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രഭാഷ് മണ്ഡല്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സര്‍വീസ് റിവോള്‍വര്‍ തട്ടിയെടുക്കുകയും പൊലീസ് സംഘത്തിന് നേരെ ഒരു റൗണ്ട് വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ പ്രതിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ഉടന്‍ തന്നെ ബാരൂയിപൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *