നീറ്റ് പരീക്ഷാ വിവാദത്തെയും വിദ്യാര്‍ഥി സമരങ്ങളെയും തുടര്‍ന്ന് രൂപംകൊണ്ട CJP യുടെ നിര്‍ണായക ദേശീയ യോഗത്തിന് ഇന്ന് തുടക്കമാകും. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ ഇന്നും നാളെയുമായി നടക്കുന്ന യോഗത്തില്‍ പാര്‍ട്ടിയുടെ ഭാവി പ്രവര്‍ത്തനങ്ങളും രാജ്യവ്യാപക സമരപരിപാടികളും ചര്‍ച്ച ചെയ്യും.

പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ വസതിയിലാണ് യോഗം നടക്കുന്നത്. ദേശീയ വക്താക്കള്‍, സംസ്ഥാന ഭാരവാഹികള്‍, പ്രധാന പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന വിലയിരുത്തലാണ് യോഗത്തിന്റെ പ്രധാന ചര്‍ച്ചാവിഷയം.

പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാത്തതും പൊലീസ് നടപടികള്‍ തുടരുന്നതും ശക്തമായി പ്രതിഷേധിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാടിനെതിരായ പ്രക്ഷോഭങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതും ദേശീയതലത്തില്‍ സംയുക്ത സമരവേദി രൂപീകരിക്കുന്നതും പരിഗണനയിലുണ്ട്. വിദ്യാര്‍ഥി സംഘടനകളുമായും യുവജന കൂട്ടായ്മകളുമായും കൂടുതല്‍ സഹകരിച്ച് മുന്നോട്ടുപോകുന്നതിനുള്ള പദ്ധതികള്‍ക്കും അന്തിമരൂപം നല്‍കും.

യോഗത്തിന് ശേഷം നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തി തുടര്‍സമരപരിപാടികള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *