തിരുവനന്തപുരം: കേരള പൊലീസിനെതിരെ എസ്എഫ്ഐ. എസ്എഫ്ഐ പ്രവർത്തകരെ വിലങ്ങുവച്ച് കോടതിയിൽ എത്തിച്ചതിൽ വിമർശനം ശക്തം.എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആദർശ് എസ് കെ, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനേഷ് എന്നിവരെ പൊലീസ് കോടതിയിൽ ഹാജരാക്കിയ ചിത്രങ്ങൾ പങ്കുവച്ച് എസ്എഫ്ഐ രംഗത്തെത്തി. വിലങ്ങണിയിച്ച് ഹാജരാക്കാൻ മാത്രം പിടികിട്ടാപ്പുള്ളികളോ കൊടും കുറ്റവാളികളോ ആണോ വിദ്യാർത്ഥികൾ എന്നാണ് എസ്എഫ്ഐയുടെ ചോദ്യം. പൊലീസും യുഡിഎഫും സകല മര്യാദകളും സീമകളും ലംഘിക്കുന്നതായി എസ്എഫ്ഐ ആരോപിച്ചു.

കോളേജ് യൂണിയൻ ഇലക്ഷനുകളിൽ തോൽപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെ എസ്എഫ്ഐ നേതാക്കളെ ജയിലിലടച്ച് തീർക്കാമെന്നാണ് യുഡിഎഫ് നയമെന്ന് പിഎസ് സഞ്ജീവ്. നാലാം തീയതി വന്ദേമാതരം പൂർണമായി പാടി സംഘപരിവാറിനോട് കീഴ്പ്പെട്ട സർക്കാരിനെതിരെ സമരത്തിൽ പങ്കെടുക്കാത്ത നേതാക്കളെ അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു കൊണ്ടിരിക്കെ കെഎസ്‍യു വിനെ ജയിപ്പിക്കാൻ ഞങ്ങളിൽപ്പെട്ടവരെ ജയിലിൽ അടച്ചാൽ മതിയെന്ന് കരുതുന്നവർക്ക് തെറ്റിയെന്നും ശക്തമായ പ്രതിഷേധം ഉയരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

സെപ്റ്റംബർ 17ന് സ്കൂൾ ഇലക്ഷൻ, 18ന് കോളേജ് യൂണിയൻ, കൂടെ പോളിയും. മത്സരിച്ച് തോൽപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കി ജയിലിലടച്ചു തീർക്കാം എന്നാണ് യുഡിഎഫ് നയം.
4ാം തീയതി വന്ദേ മാതരം പൂർണമായി പാടി സംഘപരിവാറിനോട് കീഴ്പ്പെട്ട സർക്കാരിനെതിരെ സമരം ചെയ്തു എന്ന ഒറ്റ കുറ്റം.
എന്നാൽ അതിൽ പങ്കെടുക്കുക പോലും ചെയ്യാത്ത എസ്എഫ്ഐ നേതാക്കളെ ജില്ലകൾ 12എണ്ണം കടന്ന് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തി എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസിനെ അറസ്റ്റ് ചെയ്തിരിക്കുന്നു. അതും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു കൊണ്ടിരിക്കെ.
കെഎസ്‍യു വിനെ ജയിപ്പിക്കാൻ ഞങ്ങളിൽപ്പെട്ടവരെ ജയിലിൽ അടച്ചാൽ മതിയെന്ന് കരുതുന്നവർക്ക് തെറ്റി.അത് നിങ്ങൾ വൈകാതെ മനസ്സിലാക്കും.
ശക്തമായ പ്രതിഷേധം ഉയരും.

Leave a Reply

Your email address will not be published. Required fields are marked *