ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ്എന്നു പരിശീലകനായിരുന്നു രവി ശാസ്ത്രി പറഞ്ഞ നിമിഷം താന്‍ തകര്‍ന്നു പോയെന്ന് ക്രിക്കറ്റ് മന്ത്‌ലി എന്ന മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍.
2019 ജനുവരിയില്‍ നടന്ന സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ പ്രകടനത്തിനു പിന്നാലെ ശാസ്ത്രി കുല്‍ദീപ് ആയിരിക്കും വിദേശ പര്യടനങ്ങളില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍ എന്നു പറഞ്ഞിരുന്നു . ”ഓരോരുത്തര്‍ക്കും ഓരോ സമയം ഉണ്ടെന്ന്” പ്രത്യേകം എടുത്ത് പറഞ്ഞ ആ നിമിഷം തകര്‍ന്നു പോയെന്നും അശ്വിന്‍ പറഞ്ഞു.
”ശാസ്ത്രിയെ വലിയ ആളായി കാണുന്ന വ്യക്തിയാണ് ഞാന്‍. എല്ലാവരും അങ്ങനെ തന്നെയാണ് അദ്ദേഹത്തെ കാണുന്നത്. പക്ഷേ ആ നിമിഷം ഞാന്‍ ശരിക്കും തകര്‍ന്നു പോയി”. ടീമില്‍ സഹതാരങ്ങളുടെ മികച്ച പ്രകടനങ്ങളിലും വിജയങ്ങളും അഭിമാനിക്കുന്ന താരമാണ് താനെന്നും കുല്‍ദീപിന്റെ പ്രകടനത്തില്‍ തനിക്കു സന്തോഷമായിരുന്നുവെന്നും എന്നാല്‍ ശാസ്ത്രിയുടെ പരാമര്‍ശം തന്നെ വല്ലാത്ത തരത്തില്‍ ബാധിച്ചുവെന്നും അശ്വിന്‍ പറഞ്ഞു.
.
”കുല്‍ദീപിന്റെ സന്തോഷത്തിന്റെ ഭാഗമാകാനും ടീമിന്റെ ജയം ആഘോഷിക്കാനും എനിക്ക് ഏറെ താല്‍പര്യമായിരുന്നു. വലിയ നേട്ടമാണ് കുല്‍ദീപ് സ്വന്തമാക്കിയത്. ഞാന്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ സമയത്തു പോലും എനിക്ക് ഓസ്‌ട്രേലിയന്‍ മണ്ണില്‍ അഞ്ചു വിക്കറ്റ് നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അതെല്ലാം ആസ്വദിക്കണമെങ്കില്‍ നമ്മളും ആ ടീമിന്റെ ഭാഗമാണെന്നു തോന്നണ്ടെ? ഞാന്‍ വലിച്ചെറിയപ്പെട്ടതായാണ് ശാസ്ത്രിയുടെ വാക്കുകള്‍ എന്നെ തോന്നിപ്പിച്ചത്. ഞാന്‍ നേരെ എന്റെ മുറിയിലേക്കു പോകുകയായിരുന്നു. ഭാര്യയോടും കുഞ്ഞുങ്ങളോടും സംസാരിച്ചു. അങ്ങനെ വിഷമങ്ങള്‍ മാറ്റിവയ്ക്കാന്‍ സാധിച്ചു പിന്നീട് ആ വലിയ ജയത്തിന്റെ ഭാഗമാകാനും ആഘോഷിക്കാനും സാധിച്ചു”- അശ്വിന്‍ പറഞ്ഞു.
