പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം ജയം നേടി ആഷസ് ക്രിക്കറ്റ് കിരീടം നിലനിര്‍ത്തി ഓസ്‌ട്രേലിയ. അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയരായ ഓസീസ് 3-0ന്റെ അനിഷേധ്യലീഡ് നേടിയാണ് കിരീടം സ്വന്തമാക്കിയത് .

മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്ന് ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സ് വെറും 68 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്നിങ്‌സിനും 14 റൺസിനുമാണ് ഓസീസ് ജയിച്ചു കയറിയത് . സ്‌കോര്‍ ഇംഗ്ലണ്ട് 185, 68, ഓസ്ട്രേലിയ 267.

82 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ അക്ഷരാര്‍ഥത്തില്‍ ചാരമായി . നാല് ഓവര്‍ മാത്രം ബൗള്‍ ചെയ്ത് ആറ് വിക്കറ്റ് നേടിയ സ്‌കോട്ട് ബോളണ്ടാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.

മിച്ചല്‍ സ്റ്റാര്‍ക് മൂന്ന് വിക്കറ്റും നേടി. മൂന്നാം ദിനം നാലിന് 31 എന്ന സ്‌കോറില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് ബാറ്റര്‍മാരെ ക്ഷണത്തില്‍ ഓസീസ് പേസ് പട തകര്‍ക്കുകയായിരുന്നു. വെറും 27.4 ഓവറിലാണ് ഇംഗ്ലീഷ് പട ഓള്‍ ഔട്ടായത്.

28 റണ്‍സ് നേടിയ നായകന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. റൂട്ടിനു പുറമേ 11 റണ്‍സ് നേടിയ ബെന്‍ സ്‌റ്റോക്‌സിനു മാത്രമാണ് രണ്ടക്കം കടക്കാനായത്. ഹസീബ് ഹമീദ്(7), സാക് ക്രോളി(5), ഡേവിഡ് മാലന്‍(0), ജാക്ക് ലീച്ച്(0), ജോണി ബെയര്‍സ്‌റ്റോ(5), ജോസ് ബട്‌ലര്‍(5) എന്നിങ്ങനെയാണ് മറ്റ് ഇംഗ്ലണ്ട് താരങ്ങളുടെ സ്‌കോറുകള്‍. പരമ്പരയിലെ അടുത്ത മത്സരം ജനുവരി 5ന് ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *