സെഞ്ചൂറിയന്‍ എന്ന തങ്ങളുടെ കോട്ടയില്‍ ഒരീച്ചപോലും കടക്കില്ലെന്ന ദക്ഷിണാഫ്രിക്കന്‍ അഹങ്കാരത്തിന് തിച്ചടിയായി ടീം ഇന്ത്യയുടെ ചരിത്ര ജയം

ഒന്നാം ടെസ്റ്റില്‍ 113 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ നേടിയത് . സൂപ്പര്‍സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക അവസാന ദിനമായ ഇന്ന് വെറും 191 റണ്‍സിന് കൂടാരം കയറി.
സ്‌കോര്‍ ഇന്ത്യ: 327, 174; ദക്ഷിണാഫ്രിക്ക 197, 191. ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് ജനുവരി മൂന്നു മുതല്‍ ജൊഹാനസ്ബര്‍ഗില്‍ നടക്കും.

അവസാനദിനമായ ഇന്ന് ഇടിമിന്നലോടു കൂടി പെയ്യുമെന്നു കരുതിയ മഴ മാറിനിന്നു മാനം തെളിഞ്ഞപ്പോള്‍ സൂപ്പർ പ്രകടനവുമായി ഇന്ത്യയും മിന്നി. ഇതോടെ നാലിന് 94 എന്ന നിലയില്‍ ബാറ്റിങ് പുനഃരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്കു കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു.

മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ പേസര്‍മാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. രണ്ടു വിക്കറ്റുകളുമായി മുഹമ്മദ് സിറാജും രവിചന്ദ്രന്‍ അശ്വിനും മികച്ച പിന്തുണ നല്‍കി.

അര്‍ധസെഞ്ചുറി നേടി ഒരറ്റത്തു പിടിച്ചു നിന്ന നായകന്‍ ഡീന്‍ എല്‍ഗാറിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷയത്രയും. ബാവ്മയ്‌ക്കൊപ്പം ക്ഷമയോടെ പിടിച്ചു നില്‍ക്കാനായിരുന്നു എല്‍ഗാറിന്റെ ശ്രമം. അഞ്ചാം വിക്കറ്റില്‍ ഇരവരും ചേര്‍ന്ന് 36 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഏറെ വൈകാതെ തന്നെ ബുംറ ആ പ്രതീക്ഷകളുടെ വേരറുത്തു. 156 പന്ത് നേരിട്ട് 12 ബൗണ്ടറികളോടെ 77 റണ്‍സ് നേടിയ എല്‍ഗാറിനെ ഇന്ത്യന്‍ പേസര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

ഇതോടെ തുറന്നുകിട്ടിയ ഗേറ്റിലും ഷമിയും സിറാജും ഇരച്ചുകയറി. ബാവ്മയ്‌ക്കൊപ്പം കൂട്ടുകെട്ടുയര്‍ത്താന്‍ അപകടകാരിയായ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡി കോക്ക് ശ്രമിച്ചെങ്കിലും സിറാജ് സമ്മതിച്ചില്ല. 28 പന്തുകളില്‍ നിന്ന് 21 റണ്‍സ് നേടിയ ഡി കോക്കിനെ സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി. തൊട്ടുപിന്നാലെ ഓള്‍റൗണ്ടര്‍ വിയാന്‍ മുള്‍ഡറിനെ(1) ഷമി വിക്കറ്റിനു പിന്നില്‍ റിഷഭ് പന്തിന്റെ കൈകളില്‍ എത്തിച്ചതോടെ ക്ഷണത്തില്‍ അവര്‍ ഏഴിന് 164 എന്ന നിലയിലേക്കു വീണു.

പിന്നീട് ജാന്‍സനെ കൂട്ടുപിടിച്ച് ബാവ്മ പ്രതിരോധക്കോട്ട കെട്ടാൻ ശ്രമിച്ചത്തോടെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് എന്ന നിലയില്‍ ഇരുടീമുകളും ലഞ്ചിനു പിരിഞ്ഞു. ഉച്ചഭക്ഷണത്തിനു ശേഷം വെറും രണ്ട് ഓവറുകള്‍ മാത്രം മതിയായിരുന്നു ഇന്ത്യക്ക് ശേഷിച്ച മൂന്നു വിക്കറ്റുകള്‍ പിഴുതെറിയാന്‍.

ലഞ്ചിന് ശേഷം ആദ്യ ഓവറില്‍ ജാന്‍സനെ(13) മടക്കി ഷമി വാലറ്റത്തേക്ക് വഴി തുറന്നു നല്‍കി. തൊട്ടടുത്ത ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ വാലറ്റക്കാരായ കാഗിസോ റബാഡ(0), ലുങ്കി എന്‍ഗിഡി(0) എന്നിവരെ പുറത്താക്കി അശ്വിന്‍ ഇന്ത്യയെ ചരിത്ര വിജയത്തിലെത്തിച്ചു. കോട്ടതകരുന്നതും കണ്ട് ഒരറ്റത്ത് ബാവ്മ 35 റണ്‍സുമായി പുറത്താകാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *