മലപ്പുറം തേഞ്ഞിപ്പലത്ത് ആത്മഹത്യാ ചെയ്ത പോക്‌സോ കേസ് ഇരയുടെ കുറിപ്പ് പുറത്ത്.പത്തുമാസം മുമ്പ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോള്‍ എഴുതിയ കത്താണ് പുറത്തു വന്നത്. കത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ അതിരൂക്ഷമായി കുറ്റപ്പെടുത്തുന്നുണ്ട് . കേസ് അന്വേഷിച്ച ഫറോക്ക് സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, മോശം സ്ത്രീയെന്ന് വിളിച്ച് അപമാനിച്ചു എന്നും പെണ്‍കുട്ടി കുറിപ്പില്‍ പറയുന്നു.
കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. പ്രതിശ്രുത വരനോടാണ് പെണ്‍കുട്ടി പീഡന വിവരം ആദ്യം തുറന്ന് പറയുന്നത്. സി.ഐ. തന്നെ മോശം പെണ്‍കുട്ടിയെന്ന് വിളിച്ച് അപമാനിച്ചു, പീഡനവിവരം നാട്ടുകാരോടെല്ലാം പറഞ്ഞു, പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തി,തന്നെ വിവാഹം കഴിക്കേണ്ടെന്ന് സിഐ ആവശ്യപ്പെടുകയും ചെയ്തു. പ്രതികള്‍ പുറത്തിറങ്ങിയാല്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു. തന്റെ അവസ്ഥയ്ക്ക് കാരണം സിഐയും പീഡിപ്പിച്ച പ്രതികളും ആണെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു. പ്രതികള്‍ ഓരോരുത്തരുടെയും പേരും പെണ്‍കുട്ടി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൈ ഞരമ്പ് മുറിച്ചാണ് പെണ്‍കുട്ടി അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അന്ന് പെണ്‍കുട്ടിക്ക് കൗണ്‍സിലിങ്ങ് പോലും നടത്തിയില്ലെന്ന് ഇരയുടെ അമ്മ പറയുന്നു. അതേസമയം, പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കണമെന്ന് നിരന്തരം പോലീസിനോട് ആവശ്യപ്പെട്ടിട്ടും പോലീസ് അതിന് തയ്യാറായില്ലെന്ന് ഇരയുടെ മാതാവും ആരോപിച്ചു.പോക്‌സോ കേസ് ഇരയായ പെണ്‍കുട്ടി കഴിഞ്ഞദിവസമാണ് വീട്ടില്‍ തൂങ്ങിമരിച്ചത്.