പാലക്കാട് ഉമ്മിണിയിലെ ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്നും കണ്ടെത്തിയ പുലിക്കുട്ടി വളർന്നു ഇപ്പോള്‍ ഏകദേശം 40 ദിവസത്തെ വളര്‍ച്ചയുണ്ട് പുലികുട്ടിക്ക്.നഖം വളര്‍ന്നു തുടങ്ങി, തൂക്കവുംവച്ചു 500 ഗ്രാം തൂക്കം ഉണ്ടായിരുന്നത് ഇപ്പോള്‍ 800 ഗ്രാമായി ഇനി പഴയ പോലെ മടിയിലിരുത്തി നിപ്പിളിൽ പാലു കൊടുക്കാന്‍ പ്രയാസപ്പെടുകയാണ്.കഴിഞ്ഞ ജനുവരി ഒമ്പതിനാണ് പാലക്കാട് അകത്തേത്തറ ഉമ്മിണിയിലെ ആള്‍ താമസമില്ലാത്ത വീട്ടില്‍നിന്നും പുലിക്കുട്ടിയെ കണ്ടെത്തിയത് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പ്രകാരം പരിചരണത്തിന് ജനുവരി 13 – ന് രാത്രിയാണ് പുലിക്കുട്ടിയെ അകമല ക്ലിനിക്കില്‍ കൊണ്ടുവന്നത്. പുലിക്കുട്ടി ആദ്യമെല്ലാം നിലക്കാത്ത കരച്ചിലിലായിരുന്നു. തിരുവനന്തപുരം മൃഗശാലയിലെ ഡോക്ടറാണ് പുലിക്കുട്ടിയുടെ കൂട്ടില്‍ പാവയെ കൊണ്ടുവന്നു വെയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്. പാവക്കുട്ടി കൂട്ടിനെത്തിയതോടെ കരച്ചില്‍ നിലച്ചുവെന്നു മാത്രമല്ല പാവയെ പിടിച്ചുള്ള കളിയും തുടങ്ങി. മണ്ണുത്തി വെറ്ററിനറി സര്‍വ്വകലാശാലയിലെയും വനം വകുപ്പിലെയും വിവിധ മൃഗശാലകളിലെയും വെറ്ററിനറി ഡോക്ടര്‍മാര്‍ പരസ്പരം ചര്‍ച്ചകളിലൂടെയാണ് പരിചരണ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. മാതൃഭൂമി ന്യുസ് ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.
ക്ലിനിക്കിലെ ഐ.പി യിലുള്ള പുലിക്കുട്ടിയുടെ ഒരോ ദിവസത്തെയും മാറ്റങ്ങളെ സൂക്ഷ്മ നിരീക്ഷണം നടത്തുകയാണ് വെറ്ററിനറിക്കാരുടെ കൂട്ടായ്മ. വനം വകുപ്പിന്റെ മേധാവികള്‍ക്കും പരിചരണം, തൂക്കം എന്നിവ സംബന്ധിച്ച പ്രതിദിന റിപ്പോര്‍ട്ടും പുലിക്കുട്ടിയുടെ ഫോട്ടോഗ്രാഫുകളും ക്ലിനിക്കില്‍ നിന്നു കൃത്യമായി പോകുന്നുണ്ട്. വന്യജീവി പരിപാലനത്തില്‍ വിദഗ്ധപരിശീലനം ലഭിച്ചവരാണ് 24 മണിക്കൂറും അകമലയില്‍ പുലിക്കുട്ടിയെ പരിചരിക്കുന്നത്.
