12 -ാം ദാദാസാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ടി ജെ ജ്ഞാനവേല്‍ ചിത്രം ‘ജയ്ഭീം മികച്ച ചിത്രം. ചിത്രത്തിൽ രാജാകണ്ണ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മണികണ്ഠൻ മികച്ച സഹനടനുള്ള അവാർഡും സ്വന്തമാക്കി.

തൂഫാനിലെ പ്രകടനത്തിന് ഫർഹാൻ അക്തറിനെ മികച്ച നടനായി തെരെഞ്ഞെടുത്തു. ദാഗര്‍ ടുഡുവിനെ മികച്ച നടിയായും മൃണാളിനിയെ സഹനടിയായും തെരെഞ്ഞെടുത്തു. രാജ് മദിരാജുവാണ് മികച്ച സംവിധായകന്‍, ഋഷികേശ് ഭദാനെ മികച്ച തിരക്കഥാകൃത്ത്. അമിതാഭ് ബച്ചനും ഇമ്രാന്‍ ഹാഷ്മിയും അഭിനയിച്ച ചെഹ്‌രെ പ്രത്യേക ജൂറി പരാമര്‍ശം നേടി.

ലോക്കപ്പ് മർദനത്തിൽ കൊല്ലപ്പെടുന്ന രാജാകണ്ണിന്റെ നീതിക്ക് വേണ്ടി കുടുംബം നടത്തുന്ന പ്രക്ഷോപങ്ങളാണ് കഴിഞ്ഞ നവംബര്‍ 2ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിൽ പറയുന്നത് കൂടാതെ ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനവും ചിത്രത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. 1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ജയ് ഭീം.

ആഗോളതലത്തില്‍ തന്നെ ചര്‍ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ജയ്ഭീം. 2022ലെ ഓസ്‌കാര്‍ നോമിനേഷനുള്ള പട്ടികയില്‍ ഇടം നേടിയിരുന്നു. അഭിഭാഷക വേഷത്തിലെത്തിയ സൂര്യയുടെ കഥാപാത്രവും യഥാര്‍ത്ഥ സംഭവത്തിലെ അഭിഭാഷകന്‍ കെ ചന്ദ്രവും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി. സൂര്യയുടെ ബാനറായ ടു ഡി എന്റര്‍ടയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിച്ചത്. മണികണ്ഠനാണ് രചന. പ്രകാശ് രാജാണ് മറ്റൊരു പ്രമുഖ താരം. മലയാളത്തില്‍ നിന്ന് രജിഷ, ലിജോമോള്‍ ജോസ് എന്നിവര്‍ താര നിരയിലുണ്ട്. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം.

Leave a Reply

Your email address will not be published. Required fields are marked *