സ്വവര്‍ഗാനുരാഗത്തിനെതിരെ കടുത്ത നടപടികളുമായി സൗദി അറേബ്യന്‍ ഭരണകൂടം. ഇതിന്റെ ഭാഗമായി എല്‍ജിബിടി സമൂഹത്തെ പ്രതിനിധീകരിക്കുന്ന നിറങ്ങളും മുദ്രകളും പ്രദര്‍ശിപ്പിച്ച കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.മഴവില്‍ നിറങ്ങളിലുള്ള റിബ്ബണുകള്‍, ഉടുപ്പുകള്‍, തൊപ്പികള്‍, പെന്‍സില്‍ പെട്ടികള്‍ എന്നിവയാണ് കണ്ടുകെട്ടുന്ന സാധനങ്ങള്‍. കണ്ടുകെട്ടുന്ന സാധനങ്ങളില്‍ ഭൂരിഭാഗവും കുട്ടികള്‍ക്ക് വേണ്ടി വിപണിയിലിറക്കിയവയാണ്.
فرقنا الرقابية تنفذ جولات على منافذ البيع وتضبط وتصادر منتجات تتضمن رموز ودلالات تدعو للشذوذ وتنافي الفطرة السّوية، وتوقع الجزاءات النظامية على المنشآت المخالفة. pic.twitter.com/XyeNvYmOvl
— وزارة التجارة (@MCgovSA) June 14, 2022
പിടിച്ചെടുത്ത വസ്തുക്കള്‍ യുവാക്കളെ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പ്രതികരിച്ചു. എന്നാല്‍ മഴവില്ലിന്റെ നിറങ്ങളാണ് ഈ ഉല്‍പ്പന്നങ്ങളിലെന്നാണ് ഇവയുടെ വിതരണക്കാര്‍ അവകാശപ്പെടുന്നത്. വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സര്‍പ്രൈസ് ഇന്‍സ്പെക്ഷന്റെ ഭാഗമായാണ് റിയാദിലെ മാര്‍ക്കറ്റിലും ഷോപ്പിങ് സെന്ററുകളിലും പരിശോധനകള്‍ നടത്തിയത്. പൊതുസാന്മാര്‍ഗികത ലംഘിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു പരിശോധനകളുടെ ലക്ഷ്യം. ”കുട്ടികളെയും ചെറുപ്പക്കാരെയും ലക്ഷ്യം വെച്ചുകൊണ്ട് ഹോമോസെക്ഷ്വല്‍ നിറങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഇസ്ലാമിക് വിശ്വാസത്തിനും പൊതു സദാചാരത്തിനും വിരുദ്ധമായി നില്ക്കുന്ന വസ്തുക്കളെയാണ് ഞങ്ങള്‍ പരിശോധിക്കുന്നത്,” സൗദിയുടെ കൊമേഴ്സ് വിഭാഗത്തില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ച് പറയുന്ന സിനിമകളും സൗദിയില്‍ നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. മാര്‍വല്‍ ചിത്രമായ ഡോക്ടര്‍ സ്ട്രേഞ്ച് (Doctor Strange in the Multiverse of Madness) സൗദി അറേബ്യയില്‍ നിരോധിച്ചിരുന്നു. സ്വവര്‍ഗാനുരാഗിയായ കഥാപാത്രം സിനിമയിലുള്ളതിനാലായിരുന്നു നിരോധനം.സ്വവർഗാനുരാഗത്തെ കുറ്റകൃത്യമായി കാണുന്ന ഗൾഫ് രാജ്യങ്ങളിൽ ഇതിനെതിരെ കടുത്ത നിയമ നടപടികളാണുള്ളത്. ചാട്ടവാറടി മുതൽ വധ ശിക്ഷ വരെയാണ് സ്വവർഗരതിയിലേർപ്പെടുന്നവർക്കുള്ള ശിക്ഷ.
