കേരളത്തിലെ എല്ലാ ജിംനേഷ്യങ്ങള്‍ക്കും മൂന്നുമാസത്തിനകം ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി. ജിംനേഷ്യങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ ലൈസന്‍സ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലും നിയമപരവുമായിരിക്കണം ജിംനേഷ്യങ്ങളുടെ പ്രവര്‍ത്തനമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നെയ്യാറ്റിന്‍കരയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ജിംനേഷ്യത്തിനെതിരെ സമീപവാസി സി ധന്യ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയിലാണ് വിധി.

കേരള പ്‌ളേസ് ഒഫ് പബ്‌ളിക് റിസോര്‍ട്ട് ആക്ട് പ്രകാരം ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. പള്ളികളും ക്ഷേത്രങ്ങളും പോലെ യുവാക്കളുടേയും മറ്റും പുണ്യസ്ഥലമായി ജിമ്മുകള്‍ മാറിയെന്ന് കോടതി വിലയിരുത്തി.

‘എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരും സ്ത്രീകളും ജിമ്മില്‍ പോകുന്നത് ഒരു ക്രെഡിറ്റ് ആയാണ് കാണുന്നത്. ആരോഗ്യകരമായ ഒരു ലോകം ഉണ്ടാകുന്നതിന്റെ നല്ല സൂചനയാണിത്. ജിമ്മുകളുടെ അന്തരീക്ഷം ആകര്‍ഷകമായിരിക്കണം. എല്ലാ നിയമാനുസൃത ലൈസന്‍സുകളും നേടി, നിയമപരമായായിരിക്കണം പ്രവര്‍ത്തനം’, ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു.

സംഗീത, വിനോദ പരിപാടികള്‍ക്കും വിവിധ തരത്തിലുള്ള ഗെയിമുകള്‍ക്കുമൊക്കെവേണ്ടി സ്ഥിരമായോ താത്കാലികമായോ ഒരുക്കുന്ന ഹാളുകള്‍ക്കും മറ്റും ലൈസന്‍സ് നല്‍കാനാണ് കേരള പ്‌ളേസ് ഒഫ് പബ്‌ളിക് റിസോര്‍ട്ട് ആക്ട് നടപ്പാക്കിയിട്ടുള്ളത്. ഇത് ജിംനേഷ്യങ്ങള്‍ക്കും ബാധകമാണെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്.

ലൈസന്‍സില്ലാതെ ജിം പ്രവര്‍ത്തിക്കുന്നോ എന്ന് കണ്ടെത്താനുള്ള ഉത്തരവാദിത്വം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കാണ്. സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കണം. ഉണ്ടെന്ന് കണ്ടാല്‍ മൂന്നു മാസത്തിനകം ലൈസന്‍സ് എടുക്കണമെന്ന് നോട്ടീസ് നല്‍കണം. ഇത് സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണം എന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *