കേരളത്തിൽ മങ്കി പോക്സ് എന്ന് സംശയം. മങ്കി പോക്സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിലെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. യു എ ഇയിൽ നിന്നും വന്നയാൾക്കാണ് രോഗലക്ഷണങ്ങൾ.യുഎഇയിൽ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്ക് മങ്കിപോക്സ് ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹം ഇവിടെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു.മൂന്നു ദിവസം മുൻപാണ് അദ്ദേഹം യുഎഇയിൽ നിന്ന് നാട്ടിലേക്ക് എത്തിയത്. പരിശോധനാ ഫലം വൈകിട്ട് ലഭ്യമാകും. ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗം പടരുക ശരീര സ്രവങ്ങളിലൂടെയാണ്. പനിയും വസൂരിക്ക് സമാനമായ കുരുക്കളും ആണ് മങ്കീപോക്സിൻ്റെ പ്രധാനം ലക്ഷണം. കുരങ്ങു പനി എന്നല്ല കുരങ്ങ് വസൂരിയാണ് ഇതെന്നാണ് ആരോ​ഗ്യമന്ത്രി പറഞ്ഞത്. വസൂരിയുടേതിന് സമാനമായ ലക്ഷണങ്ങളാണ് ഉള്ളതെന്നും വ്യക്തമാക്കി.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *