കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ പദവിയിലിരുന്ന് പക്ഷം പിടിച്ചവരുടെത് തെറ്റായ സന്ദേശമെന്ന് എം കെ രാഘവന്‍ എംപി. തരൂര്‍ ട്രെയിനിയാണെന്ന കെ സുധാകരന്റെ പരാമര്‍ശത്തെയും രാഘവന്‍ വിമര്‍ശിച്ചു. തരൂര്‍ ട്രെയിനിയല്ല, ട്രെയിനറാണ്. അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന വ്യക്തിയാണ്. ചേറ്റൂര്‍ ശങ്കരന്‍നായര്‍ക്ക് ശേഷം കേരളത്തിന് കിട്ടുന്ന അവസരമാണിത്. കേരളത്തിലെ വോട്ട് തരൂരിന് അനുകൂലമായിരുക്കുമെന്നും എം കെ രാഘവന്‍ പറഞ്ഞു. അതേസമയം എഐസിസിയിലും, പിസിസികളിലുമായി സജ്ജീകരിച്ചിട്ടുള്ള 67 ബൂത്തുകളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് നാല് വരെ നീണ്ടുനിൽക്കും. ഭാരത് ജോഡോ യാത്രയിൽ ഒരു ബൂത്തിലും വോട്ട് ചെയ്യാനുള്ള സജീകരണങ്ങളൊരുക്കിയിട്ടുണ്ട്. പോരാട്ടം കോൺഗ്രസ് പാർട്ടിയുടെ നൻമ്മക്ക് വേണ്ടിയാണെന്നും ഇത് പ്രവർത്തകരുടെ ദിവസമാണെന്നും സ്ഥാനാർത്ഥികളിലൊരാളായ ശശി തരൂർ പ്രതികരിച്ചപ്പോൾ, എല്ലാവരുടെയും പിന്തുണ തനിക്കുണ്ടെന്നായിരുന്നു മല്ലികാർജുന ഖർഗെയുടെ പ്രതികരണം. രാവിലെ പത്ത് മണിക്ക് ആരംഭിച്ച തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ വോട്ട് ചെയ്തു. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി ചിദംബരം, ജയറാം രമേശ്, അടക്കമുള്ള മുതിർന്ന നേതാക്കൾ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് വോട്ട് ചെയ്ത് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *