കോണ്‍ഗ്രസ് നേതാക്കളുടെ നീക്കത്തില്‍ പ്രതികരണവുമായി ഡോ.ശശി തരൂര്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത് സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റായി എടുക്കുമെന്ന് ശശി തരൂര്‍. കളിക്കാനിറങ്ങിയാല്‍ ഫോര്‍വേഡായും സബ്‌സ്റ്റിറ്റിയൂട്ടായും കളിക്കേണ്ടിവരും. ഏത് റോളിലും നന്നായി കളിക്കുകയാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റെന്ന് ഡോ.ശശി തരൂര്‍ പറഞ്ഞു. തന്നെ ഒതുക്കാന്‍ ആര്‍ക്കും ആവില്ല. മൂന്ന് തവണ ജയിച്ചുവന്ന ആളാണ് താന്‍. ,സൈഡ് ലൈന്‍ ചെയ്യാന്‍ എളുപ്പമാണോ എന്നും തരൂര്‍ പ്രതികരിച്ചു.

അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തി പ്രതിരോധിക്കുമ്പോഴും തരൂരിന് ലഭിക്കുന്ന പിന്തുണ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. തരൂരിന്റെ നീക്കങ്ങളെ കേന്ദ്രനേതൃത്വവും ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച് ചലനം സൃഷ്ടിച്ച തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാനുളള നീക്കത്തിലാണ്. 14 ജില്ലകളിലും പര്യടനം നടത്തി തന്റെ സ്വാധീനം അരക്കിട്ടുറപ്പിക്കലാണ് ലക്ഷ്യം. എന്നാല്‍, ഇതിന്റെ അപകടം മണത്ത കോണ്‍ഗ്രസ്സ് തരൂരിനെ മുളയിലേ നുളളാനും പ്രതിരോധിക്കാനുമുളള തയ്യാറെടുപ്പിലാണ്.

ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്‍പ്പെടെ തരൂരിനുളള സ്വീകാര്യത തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ചില നേതാക്കളെങ്കിലും വിശ്വസിക്കുന്നു. മലബാര്‍ മേഖലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന തരൂര്‍, മുസ്ലിംലീഗ് നേതാക്കളുമായും ബിഷപ്പുമായും നടത്തുന്ന കൂടിക്കാഴ്ചകളില്‍ നേതൃത്വത്തിന് ആശങ്കയുണ്ട്. ശശി തരൂരിനെ കോണ്‍ഗ്രസ് കൂടുതലായി ഉപയോഗിക്കണമെന്ന നിലപാടാണ് മുസ്ലീംലീഗിന്. എന്‍എസ്എസിന്റെ മന്നം ജയന്തി ആഘോഷത്തിലും തരൂരിന്റെ സാന്നിധ്യം ഉണ്ടായേക്കും. തരൂരിനോടുളള എന്‍ എസ് എസിന്റെ നിലപാട് മാറ്റമാണ് ഇത് വ്യക്തമാക്കുന്നത്. തരൂരിന് ലഭിക്കുന്ന ഇത്തരം സ്വീകാര്യതകളിലെ അസ്വസ്ഥകള്‍ കോണ്‍ഗ്രസ്സ് ക്യാമ്പില്‍ പ്രകടമാണ്. തരൂരിന് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയ നീക്കങ്ങള്‍ ഇതാണ് വ്യക്തമാക്കുന്നത്.

നേതൃത്വത്തെ വകവയ്ക്കാത്ത തരൂരിനെ അകറ്റിനിര്‍ത്താനും അവഗണിക്കാനുമാണ് നേതൃത്വം എപ്പോഴും ശ്രമിച്ചിട്ടുളളത്. എന്നാല്‍, പൊതുസമൂഹത്തിന്റെ സ്വീകാര്യത ഉറപ്പാക്കി സംസ്ഥാന രാഷ്ട്രീയത്തില്‍ തന്റെ മൂല്യമുയര്‍ത്താനുളള ശ്രമത്തിലാണ് തരൂര്‍. അങ്ങനെ സംഭവിച്ചാല്‍ ഭാവിയിലുണ്ടാകാനിടയുളള അപകടം മനസിലാക്കിയാണ് സംസ്ഥാന നേതൃത്വം പ്രതിരോധ തന്ത്രങ്ങള്‍ പയറ്റുന്നത്. തരൂര്‍ ക്യാമ്പിന്റെ സമാന്തര പ്രവര്‍ത്തനങ്ങളോട് നിസഹകരണം പ്രഖ്യാപിക്കാന്‍ താഴേത്തട്ടില്‍ നേതൃത്വം നിര്‍ദേശിച്ചിട്ടും യുവനേതാക്കളുള്‍പ്പെടെ തരൂരിന് നല്‍കുന്ന പിന്തുണയില്‍ നേതൃത്വം അസ്വസ്ഥരാണ്. തരൂരിന്റെ നീക്കങ്ങളെ കേന്ദ്ര – സംസ്ഥാന നേതൃത്വം ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *