തിരുവനന്തപുരം: ബലാത്സംഗ കേസിൽനിന്ന് രക്ഷപ്പെടാൻ വ്യാജ രേഖയുണ്ടാക്കിയ പ്രതിയായ സിഐക്ക് സസ്പെൻഷൻ. എറണാകുളം കൺട്രോൾ റൂം ഇൻസ്പെക്ടർ എ വി സൈജുവിനെയാണ് സസ്പെൻഡ് ചെയ്തത്. മലയിൻകീഴ് പീഡനക്കേസിൽ പരാതി വന്നത്, കടം നൽകിയ പണം തിരികെ ചോദിച്ചതിന്റെ പേരിലെന്ന് വരുത്താനാണ് ശ്രമിച്ചത്. ഇതിന്റെ പിൻബലത്തിൽ ജാമ്യം കിട്ടിയ സിഐ മറ്റൊരു പീഡനക്കേസിലും പ്രതിയായി. കേസ് അട്ടിമറിക്കുന്നതിന് സൈജുവിനെ സഹായിച്ച റൈറ്ററേയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

മലയിൽകീഴ് ഇൻസ്പെക്ടർ ആയിരുന്നപ്പോൾ പരാതിയുമായി എത്തിയ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്നു സൈജു. 2019 ൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോൾ വീട്ടിലെത്തിയ സൈജു പീ‍ഡിപ്പിച്ചുവെന്നായിരുന്നു ഡോക്ടറുടെ പരാതി. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീ‍ഡിപ്പിച്ചു. പണം കടം വാങ്ങി. വിവാഹ വാഗ്ദാനം നൽകുകയും ചെയ്തെന്നായിരുന്നു ഡോക്ടറുടെ പരാതിയിലുണ്ടായിരുന്നത്.

അതേസമയം, കുടുംബ സുഹൃത്തായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എ വി സൈജുവിനെതിരെ തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് കേസെടുത്തു. വർഷങ്ങളായി കുടുംബ സുഹൃത്തായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പരാതിക്കാരിയായ യുവതിക്കും യുവതിയുടെ ഭർത്താവിനും എതിരെ സൈജുവിന്റെ ഭാര്യയുടെ പരാതിയിലും പൊലീസ് കേസെടുത്തു. സൈജുവിന്റെ വീട്ടിൽചെന്ന് മകളെ ഉപദ്രവിച്ചെന്ന പരാതിയിലാണ് ഇരുവർക്കുമെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തത്. ആദ്യ പരാതിക്കാരിക്കെതിരെയും സൈജുവിന്റെ ഭാര്യ കേസുമായി എത്തിയിരുന്നു.

സൈജുവുമായുള്ള ബന്ധമറിഞ്ഞപ്പോൾ കുടുംബ സുഹൃത്തായ യുവതിയുടെ വിവാഹ ബന്ധം വേർപ്പെട്ടു. വിദേശത്തേക്ക് തിരിച്ച്‌ പോകാനും സാധിച്ചിരുന്നില്ല. ഭാര്യയുമായി വേർപിരിഞ്ഞുവെന്നും വിവാഹം കഴിക്കുമെന്നും പറഞ്ഞ് പല വർഷങ്ങൾ കബളിപ്പിച്ചുവെന്നും യുവതി മൊഴി നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ വീട്ടിലെത്തി വീണ്ടും ശാരീരിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *