മണാശേരിയില്‍ ലൈസൻസില്ലാതെ അപകടകരമായി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. സ്കൂട്ടർ ഓടിച്ച വിദ്യാർഥിനിക്കെതിരെയാണ് കേസെടുത്തത്. മണാശ്ശേരിയില്‍ മൂന്നു വിദ്യാർഥിനികള്‍ അപകടകരമായി സ്കൂട്ടർ ഓടിച്ച സംഭവത്തിലാണ് നടപടി. ലൈസന്‍സില്ലാതെ ഡ്രൈവിങ് , അപകടകരമായ ഡ്രൈവിങ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.വാഹനം ഓടിച്ചിരുന്ന വിദ്യാര്‍ഥിനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും ലൈസന്‍സ് ഇല്ലാത്തതിനുമാണ് കേസെടുത്തതെന്നും പോലീസ് വ്യക്തമാക്കി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തിയത്.
ഹെൽമറ്റില്ലാതെ ട്രിപ്പിളായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത വിദ്യാർഥിനികളുടെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. സ്‌കൂട്ടറിൽ സഞ്ചരിച്ച വിദ്യാർഥിനികൾ അശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. മുക്കത്തു നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിന് മുന്നിലൂടെ മുത്താലം ഭാഗത്തു നിന്ന് സ്‌കൂട്ടര്‍ അശ്രദ്ധയോടെ റോഡ് മുറിച്ചു കടക്കുകയായിരുന്നു. അതിവേഗമെത്തിയ സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടതിനാല്‍ വിദ്യാര്‍ഥിനികള്‍ തലനാഴിരയ്ക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
