മാവേലിക്കര ഉമ്പർനാട് കൊലപാതകക്കേസിലെ പ്രതിയുടെ ഭാര്യയെ കുടുംബ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉമ്പർനാട് വിഷ്ണുഭവനത്തിൽ കെ. വിനോദിന്റെ ഭാര്യ സോമിനിയാണ് (37) മരിച്ചത്. കുടുംബ സുഹൃത്തായിരുന്ന കല്ലുമല ഉമ്പർനാട് ചക്കാല കിഴക്കതിൽ സജേഷിനെ (36) കൊന്ന കേസിലെ പ്രതിയാണ് വിനോദ്. മുന്‍വൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകം.
കഴിഞ്ഞ ഫെബ്രുവരി 16നു രാത്രിയാണ് സജേഷ് കുത്തേറ്റു മരിച്ചത്. കൈയ്യില്‍ കുത്തേറ്റ സജേഷ് ഓടുകയും തളർന്നു വീണ് രക്തം വാർന്ന് മരിക്കുകയുമായിരുന്നു. തെക്കേക്കര വില്ലേജ് ഓഫിസിനു വടക്ക് കനാൽ പാലത്തിനു സമീപം അശ്വതി ജംക്ഷനിലായിരുന്നു സംഭവം. സംഭവത്തിനു ശേഷം ഒളിവിൽ പോയ വിനോദിനെ മൂന്നു ദിവസത്തിനു ശേഷം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സജേഷും വിനോദും കുടുംബ സുഹൃത്തുക്കളാണ്. മുൻ വൈരാഗ്യമാണു കൊലപാതകത്തിന് പിന്നിലെന്നാണ് കുറത്തികാട് പോലീസിന്റെ വിശദീകരണം .
സോമിനിയുടെ മരണത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ആത്മഹത്യ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും മരണത്തിന് പിന്നിലെ കാരണം അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.
