ഇടുക്കി: കാഞ്ചിയാറ്റിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട അധ്യാപികയായ യുവതിയുടെ കൊലപാതകത്തിൽ ഭർത്താവ് ബിജേഷിനായുള്ള അന്വേഷണം ഊർജിതമായി തുടരുന്നു. പേഴൂംകണ്ടം വട്ടമുകളേൽ വിജേഷിൻ്റെ ഭാര്യ അനുമോളുടെ (വത്സമ്മ) മരണത്തിൽ പോലീസ് അന്വേഷണം വ്യാപകമാക്കിയെങ്കിലും സംശയനിഴലിലുള്ള വിജേഷിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ടാണ് കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ വത്സമ്മയെന്ന അനുമോളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതമാണ് 27കാരിയായ യുവതിയുടെ മരണകാരണം എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
യുവതിയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന ഭർത്താവ് ബിജേഷിനായുള്ള അന്വേഷണം ഊർജിതമാക്കിയെങ്കിലും ഇയാൾ മൊബൈൽ ഫോൺ ഉപേക്ഷിച്ച് രക്ഷപ്പെട്ടത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഫോൺ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടതിനാൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടി. ഇതോടെ ശാസ്ത്രീയ മാർഗങ്ങളിലൂടെ വിജേഷിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
