കണ്ണൂര്‍: ചിറക്കല്‍ ചാമുണ്ഡിക്കോട്ടം പെരിങ്കളിയാട്ടത്തിന് ആശംസ നേര്‍ന്നുകൊണ്ടു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തുവന്നത് ചിറക്കല്‍ ദേശവാസികളെ ആവേശത്തിലാഴ്ത്തി. ഭക്തിയും കലയും സംഗമിക്കുന്ന അപൂര്‍വ്വതയാണ് തെയ്യങ്ങളെന്ന് പ്രധാനമന്ത്രി സംഘാടകര്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തില്‍പറഞ്ഞു.

നാലരപതിറ്റാണ്ടിനുശേഷം ചിറക്കല്‍ ചാമുണ്ഡിക്കോട്ടത്ത് വീണ്ടും പെരുങ്കളിയാട്ടം സംഘടിപ്പിക്കുന്നതിലൂടെ പുതുതലമുറയ്ക്കു നാടിന്റെ ആചാരപെരുമ മനസിലാക്കാനുളള അവസരമാണ് ഒരുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ നാനാതുറകളിലുളളവര്‍ക്ക് ഒരുമിച്ചു പങ്കെടുക്കാനും സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനും പെരുങ്കളിയാട്ടം സഹായിക്കുന്നുമെന്നും സംഘാടക സമിതി കണ്‍വീനര്‍ ചിറക്കല്‍ കോവിലകത്തെ സുരേഷ് വര്‍മ്മയ്ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ പ്രധാനമന്ത്രി ആശംസിച്ചു.

ഏപ്രില്‍ അഞ്ചുമുതല്‍ ഒന്‍പതുവരെ നടക്കുന്ന പെരുങ്കളിയാട്ടം വടക്കന്‍ കേരളത്തിന്റെ തന്നെമഹോത്‌സവമായി മാറിയിരിക്കുകയാണ്. വിദേശികള്‍ ഉള്‍പ്പെടെയുളള നിരവധി വിനോദസഞ്ചാരികള്‍ ഇതിനകം തന്നെ ചിറക്കലില്‍ എത്തികഴിഞ്ഞു. ആചാരപരമായ ചടങ്ങുകള്‍ക്കു പുറമേ പ്രൗഡഗംഭീരമായ കലാസാംസ്‌കാരിക സദസും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം ഗോവന്‍ ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിളള നിര്‍വഹിക്കും. അഞ്ചിന് വൈകുന്നേരം ആറരമുതല്‍നടക്കുന്ന കലാസംഗമത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്‌സവ വേദികളിലെ യുവപ്രതിഭകള്‍ മാറ്റുരയ്ക്കും. രാത്രി എട്ടുമണിമുതല്‍ ചലച്ചിത്ര താരം നിര്‍മല്‍ പാലാഴിയും മറ്റു ടി.വി താരങ്ങളും അണിനിരക്കുന്ന കോമഡിഷോയുണ്ടാകും. ആറിന് വൈകുന്നേരം ഏഴുമണി മുതല്‍ സംഗീത സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി നയിക്കുന്ന സംഗീത നിശ നടക്കും.

പ്രശസ്ത പിന്നണിഗായകര്‍ അണിനിരക്കും. ഏഴിന് വൈകുന്നേരം അഞ്ചുമണിമുതല്‍ മാനസ ജപലഹരി, മട്ടന്നൂര്‍ ശ്രീകാന്ത് മാരാര്‍, മട്ടന്നൂര്‍ ശ്രീരാജ്മാരാര്‍, ചിറക്കല്‍ നിധീഷ് മാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 101 വാദ്യകലാകാരന്‍മാര്‍ അണി നിരക്കുന്ന പാണ്ടിമേളം,7.30 മുതല്‍ നടക്കും. തുടര്‍ന്ന് കൈരളി ചാരിറ്റബിള്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസെറ്റിയുടെസാമൂഹിക നാടകം അരങ്ങേറും. എട്ടിന് വൈകുന്നേരം അഞ്ചരയ്ക്ക് സാംസ്‌കാരി സമ്മേളനം ഏഴിന് കേരളത്തിലെ വിവിധ നാടന്‍ കലാരൂപങ്ങളുടെ നേര്‍ക്കാഴ്ച്ച എന്നിവയുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *