കോഴിക്കോട്: ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ തീയിട്ട സംഭവത്തില്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുള്ളയാള്‍ പ്രതിയല്ല. കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി. ദൃശ്യത്തിലുള്ളയാള്‍ക്കു സംഭവവുമായി ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. എങ്കിലും ഇയാളെ നേരിട്ടുകണ്ട് വിവരങ്ങള്‍ ശേഖരിച്ച ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കൂ.

ഈ സിസിടിവി ദൃശ്യങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങളിലേക്കു കടക്കേണ്ടെന്ന നിലപാടിലാണ് പോലീസ് ഇപ്പോഴുള്ളത്. സംഭവം നടന്ന് ഏതാണ്ട് രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോഴുള്ള സിസിടിവി ദൃശ്യങ്ങളാണ് സമീപത്തെ കാട്ടിലപ്പീടിക അങ്ങാടിയില്‍ നിന്നു പോലീസിനു ലഭിച്ചിരുന്നത്. ദൃശ്യങ്ങളിലുള്ളയാളുടെ കൈവശം ബാഗും ഫോണും ഉണ്ടായിരുന്നു. മറ്റൊരാള്‍ സ്‌കൂട്ടറിലെത്തി ഇയാളെ കൂട്ടിക്കൊണ്ടു പോകുന്നതാണ് കാമറയില്‍ പതിഞ്ഞിരുന്നത്.

സംഭവമുണ്ടായതിനു പിന്നാലെ സ്ഥലത്ത് ആള്‍ക്കൂട്ടവും പോലീസ് സന്നാഹവുമെല്ലാം ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ അക്രമി രണ്ടു മണിക്കൂറോളം ഇവിടെ തങ്ങാന്‍ സാധ്യതയില്ലെന്ന വിലയിരുത്തല്‍ ആദ്യഘട്ടത്തില്‍ തന്നെ പോലീസിന് ഉണ്ടായിരുന്നു. എങ്കിലും ലഭ്യമായ ദൃശ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പോലീസ് ശേഖരിക്കുകയും പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു.

യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ ആള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയ ശേഷം രക്ഷപ്പെട്ടുവെന്നാണ് ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ പോലീസിനു നല്‍കിയിരുന്ന വിവരം. ചുവന്ന ഷര്‍ട്ട് ധരിച്ചയാളാണ് അക്രമം നടത്തിയതെന്നും യാത്രക്കാര്‍ പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളിലുള്ളയാള്‍ ചുവന്ന കള്ളി ഷര്‍ട്ടാണ് ധരിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദൃശ്യങ്ങള്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *