ഇടുക്കി: പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിൽ തുടരുന്നു. തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള മാവടി ഭാഗത്താണ് ആന ഉള്ളതെന്നു ബുധനാഴ്ച റേഡിയോ കോളറിൽനിന്നു ലഭിച്ച സിഗ്നലുകളിൽനിന്നു വനം വകുപ്പ് മനസിലാക്കി.

കഴിഞ്ഞദിവസം പുലർച്ചെ സിഗ്നലുകൾ ലഭിക്കാതെവന്നതു വനം വകുപ്പ് ഉദ്യോഗസ്ഥരെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ രാത്രിയോടെ ആനയുടെ കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽനിന്നുള്ള സിഗ്നൽ കിട്ടിത്തുടങ്ങി.

പെരിയാർ ടൈഗർ റിസർവിൻ്റെ ഭാഗമായ മേദകാനത്തിന് സമീപത്തെ സീനിയറോടയിലാണ് വനം വകുപ്പ് അരിക്കൊമ്പനെ തുറന്നുവിട്ടിരുന്നത്. ഏത് വേനലിലും വെള്ളവും തീറ്റയും ലഭിക്കുന്ന സീനിയറോടയിൽനിന്നു കൊമ്പൻ ജനവാസമേഖലയിലേക്ക് ഇറങ്ങില്ലെന്ന പ്രതീക്ഷയോടെയായിരുന്നു വനം വകുപ്പിൻ്റെ നീക്കം.

എന്നാൽ കഴിഞ്ഞദിവസം അരിക്കൊമ്പൻ തമിഴ്നാട് വനമേഖലയിലെ വണ്ണാത്തിപ്പാറയിലേക്കു കടന്നിരുന്നു. വണ്ണാത്തിപ്പാറയ്ക്ക് അഞ്ചു കിലോമീറ്റർ മാറി തമിഴ്നാട്ടിലെ ജനവാസമേഖലയാണ്. അരിക്കൊമ്പൻ്റെ ഈ നീക്കത്തെതുടർന്നു തമിഴ്നാട് വനം വകുപ്പ് നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ജനവാസമേഖലയിലേക്ക് അരിക്കൊമ്പൻ എത്തിയാൽ തമിഴ്നാട് വനം വകുപ്പ് ആനയെ കേരളത്തിലേക്ക് ഓടിച്ചുവിട്ടേക്കും. ആന തമിഴ്നാടിനു ശല്യമായിത്തീർന്നാൽ പുതിയ നിയമനടപടികൾക്കും ഇടയായേക്കും.

അതിനിടെ, അരിക്കൊമ്പൻ്റെ വലതുകണ്ണിനു കാഴ്ചക്കുറവ് ഉണ്ടെന്നു വനം വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. അരിക്കൊമ്പൻ ദൗത്യത്തിൻ്റെ നടപടിക്രമങ്ങൾ വ്യക്തമാക്കി വനം വകുപ്പ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്. ആനയെ പിടികൂടുന്ന സമയം തുമ്പിക്കൈയിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *