കൊച്ചി: അവധിക്കാലത്ത് ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ കുരുന്നുകള്‍ മടങ്ങുന്നത് ചേതനയറ്റ്. നാടിനെയും വീടിനെയും കണ്ണീരിലാഴ്ത്തി കുരുന്നുകളുടെ മുങ്ങിമരണം. എറണാകുളം വടക്കന്‍ പറവൂര്‍ ചെറിയപല്ലന്‍തുരുത്തില്‍ പുഴയില്‍ വീണ് മുങ്ങി മരിച്ച മൂന്നു കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തു.

ശ്രീവേദ (10), അഭിനവ് (13), ശ്രീരാഗ് (13) എന്നിവരാണ് പുഴയില്‍ മുങ്ങി മരിച്ചത്. മൂവരുടെയും മൃതദേഹം കണ്ടെടുത്തു. രണ്ട് കുട്ടികളുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. മുങ്ങല്‍ വിദഗ്ധരുടെ തെരച്ചിലില്‍ മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. പല്ലന്‍തുരുത്തില്‍ മുസ്‌രിസ് പൈതൃക ബോട്ട് ജെട്ടിക്ക് സമീപത്താണ് കുട്ടികളെ കാണാതായത്.

നാലും അഞ്ചും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് മരിച്ചത്. ബന്ധുവീട്ടില്‍ താമസിക്കാനെത്തിയ കുട്ടികള്‍ ഉച്ചയോടെ പുഴയിലേക്ക് പോകുകയായിരുന്നു. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് കുട്ടികള്‍ ഇവിടെ കുളിക്കാനെത്തിയത്. നീന്തലറിയാവുന്ന ഇവര്‍ ഇവിടെ ഏറെ നേരം നീന്തി കളിച്ചിരുന്നു. തട്ടുകടവ് പാലത്തിന് താഴെയായതിനാല്‍ സാധാരണ ആരും ഇവിടെ ഉണ്ടാവാറില്ല. അതിനാല്‍ അപകടമുണ്ടായതും കുട്ടികള്‍ മുങ്ങി പോയതും ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.

ഇവരുടെ സൈക്കിളും തുണികളും പുഴക്കരയില്‍ ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് അപകട വിവരമറിയുന്നത്. തുടര്‍ന്നാണ് കുട്ടികളെ പുഴയില്‍ കാണാതായ വിവരം വീട്ടുകാരും അറിയുന്നത്. ആഴമേറിയ പുഴയ്ക്ക് നാലാള്‍ താഴ്ച്ചവരും. ഇവിടെ ഒഴുക്കും കൂടുതലാണ്. ഉപ്പുള്ള മലിന ജലമായതിനാല്‍ ആളുകള്‍ കുളിക്കാറില്ല. കാണാതായ മറ്റുള്ളവര്‍ക്കായി രാത്രിയും തിരച്ചില്‍ തുടരും.

ഏറെ നേരമായിട്ടും കുട്ടികള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചപ്പോള്‍ പുഴക്കരയില്‍ കുട്ടികളുടെ സൈക്കിളും വസ്ത്രങ്ങളും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തെരച്ചലിലാണ് രാത്രി ഏഴേ മുക്കാലോടെ ആദ്യ മൃതദേഹം ലഭിച്ചത്. രാത്രി 11 മണിയോടെയാണ് അവസാനത്തെ മൃതദേഹവും കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *