സംസ്ഥാനത്ത് കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബിജെപി ശ്രമിച്ചതെന്നും അത് തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിച്ചില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ.ജനപ്രാതിനിധ്യ നിയമവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങലും കാറ്റില്‍ പറത്തിക്കൊണ്ടാണ് ബിജെപി കേരളത്തില്‍ കള്ളപ്പണം ഒഴുക്കിയതെന്ന് വിജയരാഘവന്‍ കുറ്റപ്പെടുത്തി. കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസ് പ്രത്യേകം പരാമര്‍ശിച്ചുകൊണ്ടായിരുന്നു വിജയരാഘവന്റെ വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ ഒഴക്കിയ കള്ളപ്പണത്തിന്റെ ഉത്തരവാദിത്വം കേരള നേതൃത്വത്തിന് മാത്രമാണെന്ന് ബിജെപിയെ അറിയുന്ന ആരും കരുതില്ലെന്നും ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലൂടെ വിജയരാഘവന്‍ പ്രസ്താവിച്ചു.

കൊടകര കുഴല്‍പ്പണക്കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ അത് ഇവിടെ മാത്രം ഒതുങ്ങുന്നതല്ലെന്ന് മനസിലാക്കാന്‍ സാധിക്കുമെന്ന് വിജയരാഘവന്‍ പറയുന്നു. തീവ്രവര്‍ഗീയ കക്ഷിയാണെങ്കിലും കോണ്‍ഗ്രസിനോളം അഴിമതിയുള്ള പാര്‍ട്ടിയല്ല ബിജെപിയെന്ന് വിശ്വസിക്കുന്ന ശുദ്ധാത്മാക്കള്‍ നമുക്കിടയിലുണ്ട്. വര്‍ഗീയത മാത്രമല്ല, അഴിമതിയും ബിജെപിയുടെ മുഖമുദ്രയാണെന്ന് ജനം കൂടുതല്‍ തിരിച്ചറിയാനിരിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു. റഫേല്‍ ഉടപാട് മോദി സര്‍ക്കാര്‍ നടത്തിയ ഏറ്റവും വലിയ അഴിമതിയാണെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു. ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ടില്‍നിന്ന് 126 യുദ്ധവിമാനം വാങ്ങാന്‍ ഫ്രാന്‍സ് സര്‍ക്കാരുമായി 2012ല്‍ യുപിഎ സര്‍ക്കാര്‍ ധാരണയുണ്ടാക്കിയിരുന്നു. അതു റദ്ദാക്കി ഉയര്‍ന്ന വിലയ്ക്ക് 36 ജറ്റ് വിമാനം വാങ്ങാന്‍ കരാറുണ്ടാക്കി. 36 വിമാനത്തിന് വില 60,000 കോടി രൂപ. യുപിഎ സര്‍ക്കാര്‍ ഉറപ്പിച്ച വിലയുടെ മൂന്നിരട്ടി. ഈ രംഗത്ത് ദീര്‍ഘകാല പരിചയമുള്ള ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിനെ ഒഴിവാക്കി, 2016 ല്‍ മാത്രം രൂപീകരിച്ച അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് എന്ന കമ്പനിയെ മോഡി കൊണ്ടുവന്നുവെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

ജനപ്രാതിനിധ്യനിയമവും തെരഞ്ഞെടുപ്പ് ചട്ടങ്ങളും തെരഞ്ഞെടുപ്പ് കമീഷന്റെ മാർഗനിർദേശങ്ങളും കാറ്റിൽപ്പറത്തിയാണ് ബിജെപി കേരളത്തിൽ പണമൊഴുക്കിയതെന്നും വിജയരാഘവന്‍ ആഞ്ഞടിച്ചു. ബിജെപിക്കെതിരെ ജനങ്ങളുടെ ഉയര്‍ന്ന ജാഗ്രത ആവശ്യമാണെന്നും ജനാധിപത്യവ്യവസ്ഥയെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഇടതുപക്ഷത്തുള്ള എല്ലാവരും അണിചേരണമെന്നും വിജയരാഘവന്‍ ലേഖനത്തിലൂടെ ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *