താമരശേരിയിൽ ബിരുദ വിദ്യാർത്ഥിനിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ചു. ചൊവാഴ്ച കാണാതായ പെൺകുട്ടിയെ ഇന്നലെ താമരശേരി ചുരത്തിൽ നിന്നാണ് കണ്ടെത്തിയത്. വിവിധ സ്ഥലങ്ങളിൽ െകാണ്ടുപോയി ലഹരിമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടനെ പിടിയിൽ ആകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
താമരശേരിയിലെ സ്വകാര്യ കോളജിലെ വിദ്യാർഥിനിയാണ്. ചൊവ്വാഴ്ച, ഹോസ്റ്റലിൽനിന്ന് വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു പെൺകുട്ടി. തിരിച്ച് ഹോസ്റ്റലിൽ എത്താത്തിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ വീട്ടിൽ വിളിച്ച് അന്വേഷിച്ചു. തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകി. പൊലീസിന്റെ അന്വേഷണത്തിലാണ് താമരശേരി ചുരത്തിലെ 9–ാം വളവിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്.
ഇന്നലെ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചു. പ്രദേശത്ത് എംഡിഎംഎ വിതരണം ചെയ്യുന്നവരിൽ ഒരാളാണ് പ്രതിയെന്നാണ് സൂചന. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു.
