എഐ ക്യാമറയെ പറ്റിക്കുന്നവര്‍ക്കും ഇനി പണി കിട്ടും. നിയമം ലംഘിച്ച് ക്യാമറയുടെ മുന്നിലെത്തുമ്പോള്‍ വാഹന നമ്പര്‍ കൈകൊണ്ടും സ്റ്റിക്കര്‍ പതിച്ചും മറയ്ക്കുന്നവരെ മോട്ടോര്‍ വാഹന വകുപ്പ് പൊക്കിത്തുടങ്ങി. പെരിന്തല്‍മണ്ണയില്‍ നിയമലംഘനം നടത്തിയ ഉച്ചാരക്കടവ് സ്വദേശിയായ വിദ്യാര്‍ഥിയെ കണ്ടെത്തി വാഹനം പിടിച്ചെടുത്ത് 13,000 രൂപ പിഴ ചുമത്തി. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

ബൈക്കില്‍ യാത്ര ചെയ്തിരുന്ന രണ്ടുപേരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ആളെ തിരിച്ചറിയാതിരിക്കാന്‍ അപകടം വരുത്തുംവിധം ഒരു കൈകൊണ്ട് വാഹനം ഓടിച്ച് മറ്റേ കൈ ഉപയോഗിച്ച് നമ്പര്‍ മറച്ചായിരുന്നു കബളിപ്പിക്കല്‍. റോഡ് നിയമം ലംഘിച്ച് ക്യാമറയെ പറ്റിക്കുന്നവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌മെന്റ് വിഭാഗം വന്‍ തുകയാണ് ഈടാക്കുന്നത്. റോഡ് ക്യാമറയില്‍ വാഹനത്തിന്റെയും അതില്‍ സഞ്ചരിക്കുന്നയാളുകളുടെയും ചിത്രം വ്യക്തമായാണ് പതിയുന്നത്.

നമ്പര്‍ പ്ലേറ്റ് മറച്ചാലും ചിത്രത്തില്‍ നിന്ന് ആളുകളെയും വാഹനങ്ങളും എളുപ്പത്തില്‍ തിരിച്ചറിയാനാകുമെന്നു എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പറയുന്നു.ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ കൈ കൊണ്ട് നമ്പര്‍ പ്ലേറ്റിന്റെ ഭാഗം മറയ്ക്കുക, നമ്പര്‍ പ്ലേറ്റിലെ ഒന്നോ രണ്ടോ അക്കങ്ങള്‍ കടലാസോ മറ്റോ ഉപയോഗിച്ച് മറക്കുക എന്നിവയാണ് ചെയ്യുന്നത്. കുറച്ചു ദിവസങ്ങളായി ജില്ലയില്‍ ഇത്തരം ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ്, ഇത്തരക്കാര്‍ക്കെതിരെ നടപടി കര്‍ശനമാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം തീരുമാനിച്ചത്.

ഭൂരിഭാഗവും വിദ്യാര്‍ഥികളും യുവാക്കളുമാണ് ഇത്തരം വിദ്യകള്‍ ഒപ്പിക്കുന്നത്. ഉച്ചാരക്കടവില്‍ നിന്നു പിടികൂടിയ ബൈക്കിനു പിന്നിലിരുന്ന വ്യക്തി ഹെല്‍മറ്റ് വയ്ക്കാത്തതായിരുന്നു കുറ്റം. എന്നാല്‍, പിടികൂടിയപ്പോള്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തതടക്കം പല ലംഘനങ്ങളും കണ്ടെത്തി. ഇതെല്ലാം ചേര്‍ത്താണ് 13,000 രൂപ പിഴ ഈടാക്കിയത്. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറക്കുന്നതിന് 3000 രൂപയാണ് പിഴ. കോട്ടക്കലിലെ എഐ ക്യാമറ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ പ്രത്യേക സംഘമാണ് ഏരിയ തിരിച്ച് കുറ്റക്കാരെ പിടികൂടുന്നത്. എട്ട് കേസുകളാണ് കഴിഞ്ഞ ദിവസം കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. എംവിഐ പ്രമോദ് ശങ്കര്‍, എഎംവിഐമാരായ ഷൂജ മാട്ടട, സബീര്‍ പാക്കാടന്‍, പി പ്രജീഷ് എന്നിവരടങ്ങുന്നതാണ് പ്രത്യേക സംഘം.

Leave a Reply

Your email address will not be published. Required fields are marked *