ആലുവ∙ ആലുവയിലെ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലവുമായി ആലുവ മാർക്കറ്റിൽ തെളിവെളുപ്പ്. വൻ പൊലീസ് വലയത്തിലാണ് അസഫാക്കിനെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ പല സ്ഥലത്തുവച്ചും പ്രതിക്കെതിരെ വൻതോതിൽ ജനരോഷമുണ്ടായി. ഇതേത്തുടർന്ന് അതീവ ജാഗ്രതോടെയായിരുന്നു പൊലീസ് തെളിവെടുപ്പ്.

ക്രൂരമായ കൊലപാതകം നടത്തിയ രീതി പ്രതി പൊലീസ് ഉദ്യോഗസ്ഥർക്കു മുന്നിൽ വിശദീകരിച്ചു. പൊലീസുകാരുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകി. കൊലപാതകത്തിനു ശേഷം കൈ കഴുകിയ സ്ഥലം ഉൾപ്പെടെ പ്രതി പൊലീസിനു കാണിച്ചുകൊടുത്തു.

തെളിവെടുപ്പിന്റെ ഭാഗമായി പ്രതിയെ കുട്ടി താമസിച്ചിരുന്ന വീട്ടിലെത്തിച്ചപ്പോൾ അതിവൈകാരികമായ രംഗങ്ങളാണ് ഉണ്ടായത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാവും പിതാവും പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതിക്കുനേരെ പാഞ്ഞടുത്തു. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് അമ്മയെ തടഞ്ഞ് വീടിനുള്ളിലേക്ക് മാറ്റി. വീടിനു സമീപം താമസിക്കുന്ന അമ്മമാർ ഉൾപ്പെടെയുള്ളവരും വൻ പ്രതിഷേധവുമായെത്തി.

പ്രതി മദ്യം വാങ്ങിയ ബെവ്കോ ഔട്ട്ലെറ്റിലും, സംഭവദിവസം ഉച്ചകഴിഞ്ഞ് പെൺകുട്ടിയുമായി വീട്ടിൽ നിന്നിറങ്ങിയശേഷം ജൂസ് വാങ്ങാനായി പോയ കടയിലും തെളിവെടുപ്പ് നടത്തി. അവിടെ നിന്ന് റോഡ് മുറിച്ചുകടന്ന് മാർക്കറ്റിലെത്തിയാണ് പ്രതി കൊലപാതകം നടത്തിയത്.

നേരത്തെ, കുട്ടിയുടെ തന്നെ ടീഷർട്ട് കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. സാധാരണ പീഡനക്കൊലപാതകങ്ങളിൽ കാണപ്പെടാത്തതും ക്രൂരവുമായ മുറിവുകൾ കുട്ടിയുടെ മൃതദേഹത്തിൽ കണ്ടെത്തിയതിനെ തുടർന്നു ഫൊറൻസിക് വിദഗ്ധരുടെ മെഡിക്കൽ ബോർഡ് രൂപീകരിച്ചു പോസ്റ്റ്മോർട്ടം റിപ്പോർട്ടും ദൃശ്യങ്ങളും വിശദമായി പരിശോധിച്ചിരുന്നു.

അസഫാക് സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ മുൻപും ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണം യുപി, ബിഹാർ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി ഒരു സംഘം പ്രതിയുടെ സ്വദേശമായ ബിഹാറിലെത്തി. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യം. ഒപ്പം മറ്റൊരു സംഘം ഡൽഹിയിലും അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *