ചെസ് ലോകകപ്പിൽ കാള്‍സന്‍-പ്രഗ്നാനന്ദ രണ്ടാമങ്കം ഇന്ന് നടക്കും. ഇന്ന് നടക്കുന്ന രണ്ടാം മത്സരവും സമനിലയിൽ അവസാനിച്ചാൽ മറ്റന്നാൾ ടൈ ബ്രേക്കറിലൂടെ ലോക ജേതാവിനെ നിശ്ചയിക്കും. ഇന്നലെ വെള്ളക്കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ ഇന്ന് കറുത്ത കരുക്കളുമായാണ് കളിക്കുക.

ഇന്നലെ നടന്ന ആദ്യ റൗണ്ട് മത്സരത്തിന്റെ തുടക്കത്തിൽ കാൾസനെതിരെ മുന്‍തൂക്കം നേടാനും ലോക ചാമ്പ്യനെ സമ്മര്‍ദ്ദത്തിലാക്കാനും പ്രഗ്നാനന്ദക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ മത്സരത്തിന്‍റെ അവസാനം സ്വയം വരുത്തിയ പിഴവുകള്‍ പ്രഗ്നാനന്ദക്ക് തിരിച്ചടിയായി. അവസരം മുതലെടുത്ത കാള്‍സന്‍ മത്സരം സമനിലയില്‍ എത്തിച്ചു.

കാൾസനെതിരായ ആദ്യ മത്സരത്തിൽ സമ്മർദം ഉണ്ടായിരുന്നില്ലെന്ന് മത്സരശേഷം പ്രഗ്നാനന്ദ പറഞ്ഞിരുന്നു. രണ്ടാം മത്സരത്തിൽ ശക്തമായ പോരാട്ടം ഉണ്ടാകുമെന്നും പ്രഗ്നാനന്ദ പറഞ്ഞു.നേരത്തെ നാലാം റൗണ്ടിൽ ലോക രണ്ടാം നമ്പര്‍ ഹിക്കാരു നക്കാമുറയെ അട്ടിമറിച്ചാണ് പ്രഗ്നാനന്ദ ക്വാര്‍ട്ടറിലെത്തിയത്.

ടൈ ബ്രേക്കറില്‍ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ തോല്‍പ്പിച്ചാണ് പ്രഗ്നാനന്ദ കലാശക്കളിക്ക് അര്‍ഹത നേടിയത്. മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള പോരാട്ടത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അസര്‍ബൈജാന്‍റെ നിജാത് ആബാസോവ് ഫാബിയാനോ കരുവാനയെ അട്ടിമറിച്ച് 1-0ന്‍റെ ലീഡ് നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *