പുതുപ്പള്ളിയില്‍ മത്സരം ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും തമ്മിലായിരുന്നുവെങ്കില്‍ സൈബറിടത്തില്‍ ആക്രമിക്കപ്പെട്ടത് സ്ത്രീകളാണ്. യുഡിഎഫ് – എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരെ അതിനീചമായ സൈബര്‍ അധിക്ഷേപം ഈ തെരഞ്ഞെടുപ്പ് കാലത്തുണ്ടായി. ചാണ്ടി ഉമ്മന്‍റെ സഹോദരി അച്ചു ഉമ്മന്‍റെ ചെരിപ്പിന്‍റെയും ഉടുപ്പിന്‍റെയും വില ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന വിധത്തില്‍ ചര്‍ച്ചകള്‍ സൈബര്‍ ആക്രമണത്തിന് വഴിമാറി. ഇപ്പുറത്താകട്ടെ പ്രചാരണത്തിനിറങ്ങിയ ജെയ്കിന്‍റെ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യ ഗീതു തോമസ് സൈബറിടത്തില്‍ ആക്ഷേപിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‍ ഇൻസ്റ്റഗ്രാമിലിട്ട ഫോട്ടോയിൽ ധരിച്ച ടീഷർട്ടിന്റെ വില 4000 രൂപയാണെന്ന് കോണ്‍ഗ്രസ് അനുകൂല ഹാന്‍ഡിലുകള്‍ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് അച്ചു ഉമ്മന്‍റെ വസ്ത്രത്തിന്‍റെയും ചെരിപ്പിന്‍റെയും ബാഗിന്‍റെയും വില ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് അനുകൂലികള്‍ സൈബര്‍ ആക്രമണം തുടങ്ങിയത്. ഗൂചി, ഷനേൽ, ഹെർമ്മിസ്‌ ഡിയോർ, എല്‍വി തുടങ്ങി ലക്ഷങ്ങള്‍ വിലയുള്ള അൾട്രാ ലക്ഷ്വറി ബ്രാന്റുകളാണ് അച്ചു ഉമ്മന്‍ ഉപയോഗിക്കുന്നത് എന്നതായിരുന്നു ആരോപണം. ഇതിനെല്ലാമുള്ള പണം എവിടെ നിന്ന് എന്നും ഇടത് സൈബര്‍ അണികള്‍ ചോദിച്ചു. ആദ്യ ഘട്ടത്തില്‍ ട്രോളുകള്‍ ആയിരുന്നുവെങ്കില്‍ പിന്നീടത് സൈബര്‍ ആക്രമണമായി മാറി. അച്ചു ഉമ്മന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു അധിക്ഷേപം. അതേസമയം ജെയ്കിന്‍റ ഭാര്യ ഗീതു തോമസും സൈബറിടത്തില്‍ ആക്രമിക്കപ്പെട്ടു. ഫാന്‍റം പൈലി എന്ന അക്കൌണ്ടില്‍ നിന്നാണ് സൈബര്‍ ആക്രമണമുണ്ടായത്. കോണ്‍ഗ്രസ് അനുകൂല പ്ലാറ്റ്ഫോമാണ് താന്‍ വോട്ട് ചോദിക്കുന്ന വീഡിയോ എഡിറ്റ് ചെയ്ത് മോശമായി ചിത്രീകരിച്ച് പോസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് അനുകൂലികളായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വീഡിയോയ്ക്ക് താഴെ മോശമായി കമന്‍റിട്ടെന്ന് ഗീതു പറഞ്ഞു. ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് സഹതാപ തരംഗമുണ്ടാക്കാനാണ് ജെയ്ക് ശ്രമിക്കുന്നതെന്ന പ്രചാരണം മാനസികമായി ഏറെ വേദനിപ്പിച്ചെന്നും ഗീതു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *