തൊടുപുഴ: പൂജാ അവധി ആഘോഷിക്കാന്‍ ഇടുക്കിജില്ലയിലേക്ക് എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോഡ്. ഒരു ലക്ഷത്തിലധികം ആളുകളാണ് ഇടുക്കിയുടെ സൗന്ദര്യമാസ്വദിക്കാനെത്തിയത്. ഒക്ടോബർ 21 മുതല്‍ 24 വരെയായിരുന്നു സന്ദര്‍ശകരുടെ പ്രവാഹം .21-ന് 13,779 പേരും 22-ന് 29,516 പേരും 23-ന് 31757, 24-ന് 20710 പേരും ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. വാഗമണ്ണില്‍ ഗ്ലാസ് ബ്രിഡ്ജ് സന്ദര്‍ശകര്‍ക്കായി തുറന്നതാണ് ഇത്തവണ ഇവിടെ സന്ദര്‍ശകരുടെ എണ്ണം കൂടാന്‍ കാരണം. മൊട്ടക്കുന്നുകളും പൈന്‍മരക്കാടുകളും ആയിരുന്നു നേരത്തേ മുഖ്യ ആകര്‍ഷണമെങ്കിലും ഇന്ത്യയിലേറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് സ്ഥാപിച്ചതോടെയാണ് വാഗമണ്ണിന്റെ പെരുമ വര്‍ധിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി എത്തിയതില്‍ ഭൂരിപക്ഷം പേരും സന്ദര്‍ശിച്ചത് വാഗമണ്‍ വിനോദസഞ്ചാരകേന്ദ്രമാണ്. ഇതിനുപുറമേ തേക്കടിയിലും പതിനായിരത്തിലധികം ആളുകളാണ് അവധി ആഘോഷങ്ങള്‍ക്കായി എത്തിയത്.ആയിരക്കണക്കിന് ആളുകള്‍ ഇതിനോടകം ഗ്ലാസ് ബ്രിഡ്ജ് സന്ദര്‍ശിച്ചു. ദേവികുളം ഗ്യാപ് റോഡ് നിര്‍മാണം പൂര്‍ത്തിയായി ഗതാഗതത്തിന് തുറന്നതും ജില്ലയിലെ ടൂറിസത്തിന് അനുകൂലഘടകമായി.അവധി ആഘോഷമാക്കാന്‍ അന്യസംസ്ഥാനങ്ങളില്‍നിന്നടക്കം സഞ്ചാരികള്‍ ഒഴുകിയെത്തിയതോടെ മൂന്നാര്‍, വാഗമണ്‍, തേക്കടിയടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ചാകരകൊയ്ത്തായിരുന്നു.മാസങ്ങള്‍ക്കുമുമ്പുതന്നെ പ്രധാന ഹോട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും മുറികളെല്ലാം ബുക്കുചെയ്യപ്പെട്ടിരുന്നു. പൂജാ അവധിക്ക് ഉത്തരേന്ത്യക്കാര്‍ കൂടുതലായി എത്തിയിരുന്ന സ്ഥാനത്ത്, തമിഴ്നാട്, കര്‍ണാടക സ്വദേശികളും മലബാര്‍ മേഖലയില്‍ നിന്നുള്ളവരുമാണ് ഇത്തവണ കൂടുതലും മുറികള്‍ മുന്‍കൂട്ടി ബുക്കുചെയ്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *