ഓൾ ചൈന വിമൻസ് ഫെഡറേഷൻറെ പുതിയ നേതൃത്വ ടീമുമായുള്ള ചർച്ചയ്ക്കിടെ കുടുംബങ്ങളിൽ പുതിയ പ്രവണത രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾക്ക് നിർണായക പങ്ക് വഹിക്കാനുണ്ടെന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിംഗ്. ചൈനയിൽ പ്രായമായവരുടെ ജനസംഖ്യാ നിരക്ക് കൂടുകയും അതേസമയം ജനനനിരക്കിൽ വലിയ ഇടിവ് രേഖപ്പെടുത്തുകയും ചെയ്യുന്നതിനിടെയാണ് ഷി ജിൻപിംഗ് രാജ്യത്തെ സ്ത്രീകളുടെ സംഘടനയെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിച്ചത്. സ്ത്രീകൾ നല്ല ജോലി ചെയ്യുന്നത് സ്ത്രീകളുടെ സ്വന്തം വികസനവുമായി മാത്രമല്ല, “കുടുംബ സൗഹാർദ്ദം, സാമൂഹിക ഐക്യം, ദേശീയ വികസനം, ദേശീയ പുരോഗതി” എന്നിവയുമായി ബന്ധപ്പെട്ടതാണെന്നും ഷി ജിൻപിംഗ് പറഞ്ഞു.രാജ്യത്ത് ഒരു ‘പുതിയ വിവാഹ സംസ്കാരം’ സജീവമായി വളർത്തിയെടുക്കേണ്ടത് ആവശ്യമാണെന്നും വിവാഹം, പ്രസവം, കുടുംബം എന്നിവയെക്കുറിച്ചുള്ള യുവതീയുവാക്കളുടെ വീക്ഷണത്തിന് പുതിയൊരു മാർഗ നിർദേശം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം രാജ്യത്തെ ഉയർന്ന ശിശു സംരക്ഷണം ചെലവും ഉയർന്ന വിദ്യാഭ്യാസ ചെലവും തോഴിൽ തേടുന്നതിലെ തടസ്സങ്ങളും ശമ്പളത്തിലെ അന്തരവും ലിംഗ വിവേചനവും രാജ്യത്തെ യുവതീയുവാക്കളെ വിവാഹിതരാകുന്നതിൽ നിന്നും സ്വന്തം കുടുംബം കെട്ടിപ്പടുക്കുന്നതിൽ നിന്നും അകറ്റുന്നതായി വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. ആറ് പതിറ്റാണ്ടിനിടയിലെ ആദ്യത്തെ ജനസംഖ്യാ ഇടിവും വൃദ്ധരുടെ എണ്ണത്തിലെ വർദ്ധനവും സംബന്ധിച്ച കണക്കുകൾ കഴിഞ്ഞ ജനുവരിയിൽ ചൈനയുടെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് ചെയ്തു. ചൈനയിലെ നവജാത ശിശുക്കളുടെ എണ്ണം കഴിഞ്ഞ വർഷം 10 % ഇടിഞ്ഞ് റെക്കോർഡിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2022-ൽ ചൈനയിൽ വെറും 9.56 ദശലക്ഷം ജനനങ്ങൾ മാത്രമേ ജനിച്ചിട്ടൊള്ളൂവെന്ന് നാഷണൽ ഹെൽത്ത് കമ്മീഷൻ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 1949-ൽ രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണിത്. ജനങ്ങളുടെ വരുമാനം കുറയുകയും സർക്കാർ കടം വർദ്ധിക്കുകയും ചെയ്യുന്നത് സമ്പദ്‌വ്യവസ്ഥയെ മന്ദഗതിയിലാക്കുമെന്നും രാജ്യം സമ്പന്നമാകുന്നതിന് മുമ്പ് ചൈനയ്ക്ക് പ്രായമാകുമെന്നും ആഭ്യന്തര ജനസംഖ്യാശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. 1980 നും 2015 നും ഇടയിൽ ഏർപ്പെടുത്തിയ ചൈനയുടെ ഒറ്റക്കുട്ടി നയവും രാജ്യത്തെ കുറഞ്ഞ ജനനനിരക്കിന് പ്രധാന കാരണമായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വർഷം ജനിച്ച നവജാതശിശുക്കളിൽ 40 % കുട്ടികളും വിവാഹിതരായ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 15 % കുട്ടികൾ മൂന്നോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ജനന നിരക്കിലെ വലിയ കുറവ് നികത്തുന്നതിനായി ശിശു സംരക്ഷണവും സാമ്പത്തിക പ്രോത്സാഹനവും വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളും ചൈന ആരംഭിച്ചെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *