ഒറ്റപ്പാലത്ത് നിന്ന് ഫോണിൽ വിളിച്ച കുട്ടിയോട് നടനും എം.എൽ.എയുമായ മുകേഷ് കയർത്ത സംഭവത്തിൽ വിമര്‍ശനവുമായി മുന്‍ എംഎല്‍എ വി.ടി ബല്‍റാം. വിദ്യാര്‍ത്ഥി തനിക്കെതിരെ നീങ്ങിയതില്‍ രാഷ്ട്രീയ അജണ്ടയാണെന്ന് വിശദീകരിച്ച മുകേഷിനെ പരിഹസിച്ചുകൊണ്ടാണ് ബല്‍റാമിന്റെ കുറിപ്പ്. എത്ര കൃത്യമായാണ്, എത്ര നിര്‍ലജ്ജമായാണ് കേരളത്തിലെ സിപിഎം പോസ്റ്റ് ട്രൂത്ത് രാഷ്ട്രീയത്തിന്റെ സാധ്യതകളെ തങ്ങളുടെ പ്രൊപ്പഗണ്ടക്കായി ഉപയോഗപ്പെടുത്തുന്നതെന്ന് ബൽറാം തന്റെ പോസ്റ്റിലൂടെ ചോദിച്ചു

ബല്‍റാമിന്റെ കുറിപ്പ്

കുട്ടി വിളിച്ചത് സിപിഎം എംഎല്‍എയെ, വിളിച്ച കുട്ടി സിപിഎം പോഷക സംഘടനയായ ബാലസംഘത്തിന്റെ നേതാവ്, അച്ഛന്‍ സിഐടിയു നേതാവ്, വിളിക്കുന്നത് സിപിഎം എംഎല്‍എ പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ നിന്ന്, കുട്ടിക്കെതിരെ കേസ് കൊടുത്തത് മോശമായി സംസാരിച്ച അതേ സിപിഎം എംഎല്‍എ, രാഷ്ട്രീയ ഗൂഢാലോചന എന്ന വാദമുയര്‍ത്തിയതും അതേ സിപിഎം എംഎല്‍എ, അധിക്ഷേപത്തിനിരയായ കുട്ടിയെ സമ്മര്‍ദ്ദത്തിലാക്കി ‘ഇനിക്ക് ഒരു കൊഴപ്പൂല്യ’ എന്ന് പറയിപ്പിക്കുന്നത് സിപിഎമ്മിന്റെ മുന്‍ എംഎല്‍എ അടക്കമുള്ള പ്രാദേശിക നേതാക്കള്‍, അതിനായി കുട്ടിയെ മാറ്റിപ്പാര്‍പ്പിക്കുന്നത് സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസില്‍.

ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ എന്നിരുന്നിട്ടും ഇന്നലെ രാത്രി മുതല്‍ എന്തെല്ലാം ക്യാപ്‌സ്യൂളുകളാണ് സിപിഎമ്മിന്റെ നുണ ഫാക്ടറിയില്‍ നിന്ന് കൃത്യമായി തയ്യാറാക്കി വ്യാപകമായി വിതരണം ചെയ്യപ്പെട്ടത്! വിളിച്ച കുട്ടി ഷാഫി പറമ്പിലിന്റെ ബന്ധു ബാസിത് ആണ്. തെളിവുകള്‍ പിന്നാലെ വരും! രാഹുല്‍ ഗാന്ധി മുതല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വരെയുള്ളവര്‍ക്ക് നേരെ കുറ്റപ്പെടുത്തലുകള്‍. കോണ്‍ഗ്രസുകാര്‍ മുഴുവന്‍ കഞ്ഞിക്കുഴികളാണെന്ന് പരിഹാസം.

എന്തിനിത് ചെയ്തു കോണ്‍ഗ്രസ്സേ എന്ന റഹീം മോഡല്‍ പതിവ് വിലാപം. ഫോണ്‍ റെക്കോഡു ചെയ്ത കുട്ടിയുടെ ദുസ്സാമര്‍ത്ഥ്യത്തേക്കുറിച്ച് അധിക്ഷേപങ്ങള്‍. ഞങ്ങടെ മുകേഷേട്ടന്‍ പാവാടാ മട്ടിലുള്ള ന്യായീകരണങ്ങള്‍. തിരക്കുള്ള ജനപ്രതിനിധികളെ നേരിട്ട് ഫോണില്‍ വിളിക്കുന്നതിലെ അപാകത സംബന്ധിച്ച താത്വിക വിശകലനങ്ങള്‍.

താരതമ്യേനെ വലിയ രാഷ്ട്രീയ പ്രാധാന്യമൊന്നുമില്ലാത്ത, ഒന്നോ രണ്ടോ ദിവസത്തെ സോഷ്യല്‍ മീഡിയ ഹൈപ്പിനപ്പുറം ഒരു വിവാദമെന്ന നിലയില്‍പ്പോലും വലിയ ആയുസ്സില്ലാത്ത ഒരു വിഷയത്തിലാണ് സിപിഎം ഇത്ര ശക്തമായും സുസംഘടിതമായും തങ്ങളുടെ പ്രചരണ മെഷീനറിയെ ഉപയോഗപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കണം. പൂര്‍ണ്ണമായും തങ്ങളുടെ ഭാഗത്തു മാത്രം തെറ്റുള്ള ഒരു കാര്യത്തെയാണ് എതിര്‍പക്ഷത്തിന്റെ ചുമലിലേക്ക് ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ചാരി വയ്ക്കുന്നത്. കണ്ണും പൂട്ടിയുള്ള ന്യായീകരണമല്ലാതെ സംഭവത്തിന്റെ മെറിറ്റില്‍ അഭിപ്രായം പറഞ്ഞ സിപിഎം പ്രൊഫൈലുകളും അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമാണ്.

നോക്കൂ,

എത്ര കൃത്യമായാണ്, എത്ര നിര്‍ലജ്ജമായാണ് കേരളത്തിലെ സിപിഎം പോസ്റ്റ് ട്രൂത്ത് രാഷ്ട്രീയത്തിന്റെ സാധ്യതകളെ തങ്ങളുടെ പ്രൊപ്പഗണ്ടക്കായി ഉപയോഗപ്പെടുത്തുന്നത് !!

Leave a Reply

Your email address will not be published. Required fields are marked *