കൊച്ചിയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ. അനന്യയുടെ സുഹൃത്തുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇതു സംബന്ധിച്ച് പരാതി നല്‍കി.

തെറ്റായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ പാലാരിവട്ടത്തെ റെനെ ആശുപത്രിയിലെ ഡോ അര്‍ജുന്‍ അശോകിന്റെ പിഴവാണ് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന അനന്യയെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ ആരോപിക്കുന്നു. ഈ സംഭവത്തെക്കുറിച്ച് അനന്യ പലവട്ടം ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.

ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഫ്ലാറ്റില്‍ പൊലീസ് വീണ്ടും പരിശോധന നടത്തും. ആരോപണ വിധേയനായ ഡോക്ടര്‍ അര്‍ജുന്‍ അശോകില്‍ നിന്നും വിശദമായ മൊഴിയെടുക്കും. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം അനന്യയുടെ ശരീരത്തില്‍ ശസ്ത്രക്രിയ പിഴച്ചതു മൂലം ഉണ്ടായ പ്രശ്നങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും. ഇതിനു ശേഷമായിരിക്കും ഈ വിഷയത്തില്‍ പൊലീസിന്റെ തുടര്‍ നടപടികള്‍. ഇന്ന് ഉച്ചയ്ക്ക് ശേഷം കളമശേരി മെഡിക്കല്‍ കോളേജില്‍ അനന്യയുടെ മൃതദേഹം എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കും.

പാലാരിവട്ടത്തെ റെനെ മെഡിസിറ്റി ആശുപത്രിക്കും ഇവിടത്തെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ഡോക്ടര്‍ അര്‍ജുന്‍ അശോകിനെതിരെയുമാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഇതേപറ്റി ഇതുവരെ റെനെ ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

2020 ലാണ് അനന്യയുടെ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ എന്ന പേരില്‍ തന്റെ ലിംഗഭാഗത്തെ വെട്ടിക്കീറുകയാണ് ഡോക്ടര്‍ അര്‍ജുന്‍ അശോകും സംഘവും ചെയ്തതെന്ന് അനന്യ തുറന്നു പറഞ്ഞിരുന്നു.

അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഈ പിഴവ് തന്റെ എത്രമാത്രം ഗുരുതരമായി ബാധിച്ചു എന്ന് അനന്യ വ്യക്തമാക്കിയിരുന്നു. തെറ്റായി ചെയ്ത ലിംഗ മാറ്റ ശസ്ത്രക്രിയ മൂലം ശാരീരികമായ കടുത്ത ബുദ്ധിമുട്ടുകളാണ് ഒരു വര്‍ഷത്തിലേറെയായി അനന്യ നേരിട്ടിരുന്നത്.

അനന്യ അന്ന് താന്‍ നേരിട്ട ശാരീരിക ബുദ്ധിമുട്ടുകളെ പറ്റി പറഞ്ഞ വാക്കുകള്‍,

‘വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഞാന്‍ നേരിടുന്നത്. എന്റെ യോനി ഭാഗം എന്ന്് പറഞ്ഞാല്‍ ചെത്തിക്കളഞ്ഞതു പോലെയാണുള്ളത്. പച്ച മാസം പുറത്തേക്ക് ഇരിക്കുന്നത് പോലെയാണ്. നമ്മുടെ കൈയ്യില്‍ ഒരു തുരങ്കുമുണ്ടാക്കിയാല്‍ എങ്ങനെ ഉണ്ടാവും. അതു പോലെ ഒരു അവസ്ഥയാണ്. യോനിയുമായി ഒരു സാമ്യവുമില്ലാത്ത അവസ്ഥ. എനിക്കിത് തുറന്നു പറയുന്നതിന് ഒരു മടിയുമില്ല. എനിക്ക് നീതി കിട്ടണം

‘എനിക്ക് ഒരു ദിവസം എട്ട് മുതല്‍ പന്ത്രണ്ട് വരെ സാനിറ്ററി പാഡ് മാറ്റണം. ചിലപ്പോള്‍ പാഡ് വാങ്ങിക്കാന്‍ പോലും പൈസ ഉണ്ടാവില്ല. ഇത്രയും വയ്യാഞ്ഞിട്ടും ഇത്ര ബോള്‍ഡായി സംസാരിക്കുന്നത് എനിക്ക് ജീവിക്കണമെന്നുള്ളത് കൊണ്ടാണ്. സഹിക്കാന്‍ വയ്യാത്ത വേദനയാണ് സ്വകാര്യ ഭാഗത്ത്. കുറേ നേരം ഇരിക്കുമ്പോള്‍ വേദന വരുന്നത് മൂലം കൈ കുത്തിപ്പിടിച്ചാണ് ചിലപ്പോള്‍ ഇരിക്കുന്നത്’

ഇത്രയേറെ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടും റെനെ ആശുപത്രിയും ഡോക്ടര്‍മാരും തന്റെ പ്രശ്നങ്ങള്‍ മുഖവിലയ്ക്കെടുത്തില്ലെന്നും പകരം തന്റെ വായടിപ്പാക്കാനാണ് ശ്രമിച്ചതെന്നും അനന്യ അന്ന് വെളിപ്പെടുത്തി. ശസ്ത്രക്രിയ നടത്തിയ ഡോ. അര്‍ജുന്‍ അശോകിന്റെ ഭാര്യയും റെനെ ആശുപത്രിയിലെ തന്നെ ഡോക്ടറുമായ ഡോ. സുജ സുകുമാറിനെതിരെയും ആരോപണമുണ്ട്.

അടുത്തിടെ ട്രാന്‍സ് ജെന്‍ഡര്‍ വിഷയവുമായി ബന്ധപ്പെട്ട് ക്ലബ് ഹൗസില്‍ ഒരു ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ചയില്‍ താന്‍ സംസാരിക്കാന്‍ ശ്രമിക്കവെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന ഡോ. സുജ സുകുമാര്‍ ഇത് തടഞ്ഞെന്നും അനന്യ അന്ന് ചൂണ്ടിക്കാട്ടി.

ആരോഗ്യ നില വീണ്ടെടുക്കാന്‍ മറ്റൊരു ആശുപത്രിയില്‍ പോയി ചികിത്സ നേടാന്‍ ശ്രമിച്ചെങ്കിലും ഇതിനും റെനെ ആശുപത്രി ഡോക്ടര്‍മാര്‍ സഹകരിച്ചിരുന്നില്ല. തന്നെ ചികിത്സിച്ചതിന്റെയും നടത്തിയ ശസ്ത്രക്രിയകളുടെയും വിശദ മെഡിക്കല്‍ വിവരങ്ങള്‍ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്ന് അനന്യ ആരോപിച്ചിരുന്നു. ഒമ്പത് ദിവസം ഇതിനായി വിളിച്ചപ്പോഴും മോശമായ രീതിയിലാണ് തന്നോട് സംസാരിച്ചതെന്നും ഈ ട്രാന്‍സ് യുവതി അന്ന് ചൂണ്ടിക്കാട്ടി.

320 ഓളം ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തയാളാണ് എന്നാണ് ഡോക്ടര്‍ അര്‍ജുന്‍ അശോക് അവകാശപ്പെടുന്നത്. എന്നാല്‍ ഇതു പോലെ നിരവധി പേര്‍ ഇതേ ആശുപത്രിയില്‍ വെച്ച് തെറ്റായ ശാസ്ത്രക്രിയക്ക് ഇരയായിട്ടുണ്ടെന്നാണ് ആരോപണം. ഇതേ ഡോക്ടറുടെ പിഴവ് മൂലം ഒരു ട്രാന്‍സ് ജെന്‍ഡറിന് മൂന്ന് തവണ സര്‍ജറി ചെയ്തിട്ടും ശരിയാവാതെ നിരവധി പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് അന്ന് അഭിമുഖത്തില്‍ അനന്യ വ്യക്തമാക്കിയിരുന്നു. കൊല്ലം ജില്ലയാണ് അനന്യയുടെ സ്വദേശം. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കിയും നിയമസഭയിലേക്ക് മത്സരിച്ച ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ പ്രതിനിധിയുമാണ് അനന്യ. നിരവധി പരിപാടികളില്‍ അവതാരകയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *