കൊല്ലം പരവൂരിൽ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത കേസിൽ ആരോപണ വിധേയർക്കെതിരെ നടപടി. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂട്ടർ അബ്ദുൾ ജലീലിനേയും എ പി പി ശ്യാം കൃഷ്ണ കെ ആറിനെയും ആഭ്യന്തരവകുപ്പ് സസ്പെൻഡ് ചെയ്തു. എന്നാൽ 11 ദിവസമായിട്ടും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാതെ ഇഴഞ്ഞ് നീങ്ങുകയാണ് പൊലീസ് അന്വേഷണം.

ജി എസ് ജയലാലിൻ്റെ സബ്മിഷന് നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി നടപടി വിശദീകരിച്ചത്. പൊലീസ് ചോദ്യം ചെയ്യലിനും കേസെടുക്കലിനും മുന്നേയാണ് സസ്പെൻഷൻ. അനീഷ്യയുടെ ശബ്ദ സന്ദേശങ്ങളും ഡയറിക്കുറിപ്പുകളും ശാസ്ത്രീയ പരിശോധന നടത്തുകയാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. മേലുദ്യോഗസ്ഥനായ ഡി ഡി പി അബ്ദുൾ ജലീലിൻ്റേയും സഹപ്രവർത്തകനും ജൂനിയറുമായ ശ്യാം കൃഷ്ണയുടേയും മാനസിക – തൊഴിൽ പീഡനത്തിൻ്റെ മനോവിഷമത്തിലായിരുന്നു അനീഷ്യയെന്ന് ശബ്ദ സന്ദേശങ്ങളിലും ഡയറിക്കുറിപ്പിലും വ്യക്തം. എന്നാൽ ആത്മഹത്യയ്ക്ക് കാരണം ഇതൊക്കെയാണെന്നതിന് ആവശ്യമായ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് സിറ്റി ക്രൈംബ്രാഞ്ചിൻ്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *