കൊച്ചി: താരസംഘടനയായ AMMAയിൽ പ്രതിസന്ധി രൂക്ഷം. അൻസിബക്കെതിരായ പരാതിയിൽ തന്റെ ഭാഗത്ത് ന്യായം ഉണ്ടെന്ന വാദവുമായി നടി ലക്ഷ്മി പ്രിയ രംഗത്ത്. തനിക്ക് അയച്ച അനാവശ്യമായ മെസ്സേജിനെകുറിച്ച് പലതവണ ചോദിച്ചിട്ടും അൻസിബ വിശദീകരിക്കാൻ തയ്യാറായില്ലെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു.
അൻസിബ അയച്ച മെസ്സേജ് തന്റെ കുടുംബജീവിതത്തെ ബാധിക്കും എന്ന ഘട്ടത്തിലാണ് പരാതി നൽകിയത്. സ്റ്റേഷനിൽ മൂന്നു മണിക്കൂർ പിടിച്ചിരുത്തി എന്ന അൻസിബയുടെ പ്രസ്താവന ശരിയല്ല. സ്റ്റേഷനിൽ അൻസിബ ഉണ്ടായിരുന്നത് ഒരു മണിക്കൂർ 17 മിനിറ്റും 20 സെക്കൻഡും മാത്രമാണെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.
പരാതിയിൽ പറയുന്ന കാര്യങ്ങൾക്കും സ്റ്റേഷനിൽ ഉണ്ടായിരുന്ന സമയത്തിലും തന്റെ കയ്യിൽ തെളിവുകളുണ്ട്. കയ്യിലുള്ള തെളിവുകൾ എല്ലാം പൊലീസിന് കൈമാറുമെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി. ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളുണ്ട് അത് പരിശോധിക്കാമല്ലോ. തന്റെ പിന്നിൽ ആരുമില്ല, ഒരു അജണ്ടയുമില്ല വ്യക്തികൾ തമ്മിലുള്ള പ്രശ്നങ്ങളിൽ സംഘടന ഇടപെടേണ്ട ആവശ്യമില്ലെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.
