തിരുവനന്തപുരം: കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതി മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങില്‍ പങ്കെടുത്തു. ഇന്നലെ വൈകീട്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ആര്‍ലേകറെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്നാണ് സ്വീകരിച്ചത്.

1980കള്‍ മുതല്‍ സജീവ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകനായ ആര്‍ലെകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര സര്‍ക്കാരുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ബിജെപി നേതാവാണ്. കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേക്ക് നിയമിച്ചതിന് പിന്നാലെയാണ് ബിഹാര്‍ ഗവര്‍ണറായിരുന്ന രാജേന്ദ്ര ആര്‍ലെകറെ കേരളത്തിലേക്ക് നിയോഗിച്ചത്. ആര്‍എസ്എസിലൂടെയായിരുന്നു ആര്‍ലെകറിന്റെ രാഷ്ട്രീയപ്രവേശം. 1989ല്‍ ബിജെപിയില്‍ അംഗത്വമെടുത്ത ആര്‍ലെകര്‍ ഗോവയില്‍ വനം വകുപ്പ് മന്ത്രിയുമായും സ്പീക്കറായും ചുമതല വഹിച്ചിട്ടുണ്ട്.

കേരളത്തില്‍ വൈസ് ചാന്‍സലര്‍ നിയമനവുമായിബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനും തര്‍ക്കം പതിവായിരുന്നു. ഈ തര്‍ക്കം കോടതി ഇടപെടലിലേക്ക് വരെ എത്തിയിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആര്‍ലെകര്‍ കേരളത്തില്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *