ക്രൈസ്റ്റ് ചർച്ചിൽ ഇന്ന് നടന്ന വനിതാ ലോകകപ്പ് ഫൈനലിൽ നിലവിലെ ചമ്പ്യാന്മാരായ ഇംഗ്ലണ്ടിനെ 71 റൺസിന് തോൽപ്പിച്ച് കപ്പിൽ മുത്തമിട്ട് കങ്കാരു പട.ഏഴാം തവണയാണ് ഓസ്‌ട്രേലിയ ലോകകപ്പ് കിരീടം നേടുന്നത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറിൽ 356 റൺസെടുത്തപ്പോൾ ഇംഗ്ലണ്ടിന്റെ പോരാട്ടം 43.4 ഓവറിൽ 285 റൺസിൽ അവസാനിച്ചു.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു. തകര്‍പ്പന്‍ സെഞ്ചുറിയുമായി ടോപ്‌സ്‌കോററായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലീസിയ ഹീലി മുന്നിൽ നിന്ന് നയിച്ചപ്പോൾ ഓപ്പണര്‍ റെയ്ച്ചല്‍ ഹെയ്ന്‍സ്, മധ്യനിര താരം ബെഥ് മൂണി എന്നിവർ അർധ സെഞ്ചുറികളുമായി പിന്തുണ നൽകി. ഒന്നാം വിക്കറ്റില്‍ തന്നെ 160 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഹീലി-ഹെയ്ന്‍സ് സഖ്യം ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം നല്കി.

ഹീലി 138 പന്തുകളില്‍ നിന്ന് 26 ബൗണ്ടറികളോടെ 170 റണ്‍സാണ് നേടിയത്. ഹെയ്ന്‍സ് 93 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 68 റണ്‍സ് നേടിയപ്പോള്‍ 47 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളോടെ 62 റണ്‍സായിരുന്നു മൂണിയുടെ സംഭാവന.

തുടര്‍ന്ന് കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിനു വേണ്ടി മധ്യനിര താരം നാറ്റ് സ്‌കീവര്‍ മാത്രമാണ് പൊരുതിയത്. 121 പന്തുകളില്‍ നിന്ന് 15 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 148 റണ്‍സുമായി സ്‌കീവര്‍ പുറത്താകാതെ നിന്നപ്പോള്‍ ടാമി ബ്യൂമണ്ട്(27), ഡാനി വ്യാറ്റ്(4), ഹീഥര്‍ നൈറ്റ്(26), ആമി ജോണ്‍സ്(20), സോഫിയ ഡങ്ക്‌ളി(22) എന്നിവര്‍ നിരാശപ്പെടുത്തി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ അലാന കിങ്ങും ജെസ് ജൊനാസനുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മെഗാന്‍ ഷ്യൂട്ട് രണ്ടു വിക്കറ്റുകളും ആഷ്‌ലെഗ് ഗാര്‍ഡ്‌നര്‍, താഹ്ലിയ മഗ്രാത്ത് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Leave a Reply

Your email address will not be published. Required fields are marked *