കൊച്ചി : കലൂരില്‍ നൃത്ത പരിപാടിക്കിടെ സ്റ്റേജില്‍ നിന്നും വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ചികിത്സയോട് ഉമ തോമസ് നന്നായി പ്രതികരിച്ച് തുടങ്ങി. കൈകാലുകള്‍ അനക്കുകയും എഴുനേറ്റിരിക്കുകയും ചെയ്‌തെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എംഎല്‍എ ബന്ധുക്കളുമായി സംസാരിച്ചെന്നും എക്‌സര്‍സൈസിന്റെ ഭാഗമായി പേപ്പറില്‍ എഴുതിയതായും എറണാകുളം റിനായ് മെഡിസിറ്റി അധികൃതര്‍ അറിയിച്ചു. വീടിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച് ഉമതോമസ് കുടുംബാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ‘വാരിക്കൂട്ടണം എല്ലാ സാധനങ്ങളും’ എന്നാണ് ഉമതോമസ് എഴുതിയത്.

വാട വീട്ടില്‍ നിന്നും എല്ലാ സാധനങ്ങളും എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി ഉമ തോമസ് പേപ്പറില്‍ കുറിച്ചിട്ടുണ്ട്. എക്‌സര്‍സൈസിന്റെ ഭാഗമായാണ് ഉമാ തോമസിനോട് എഴുതാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്. വാടകവീട്ടില്‍നിന്ന് പാലാരിവട്ടം പൈപ്ലൈന്‍ ജംക്ഷനിലെ വീട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കാരണക്കോടത്തെ വാടകവീട്ടിലാണ് ഉമയും താമസിച്ചിരുന്നത്. തിരികെ വീട്ടിലേക്ക് പോകാനിരിക്കെയായിരുന്നു അപകടം സംഭവിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ തുടരുന്ന എംഎല്‍എയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അതേസമയം സിപിഎം നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ കെകെ ഷെലജ ടീച്ചര്‍ റിനായ് മെഡിസിറ്റിയില്‍ ഉമാ തോമസ് എം.എല്‍.എയുടെ കുടംബത്തെ സന്ദര്‍ശിച്ചു.മനസ്സില്‍ ഏറെ ആഘാതമുണ്ടാക്കിയ ഒന്നായിരുന്നു ഉമയ്ക്കുണ്ടായ അപകടമെന്ന് സന്ദര്‍ശനത്തിന് ശേഷം ഷൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഉമയുടെ പ്രിയപ്പെട്ട മക്കള്‍ വിഷ്ണു തോമസിനെയും വിവേക് തോമസിനെയും പിടിയുടെ സഹോദരനെയും കണ്ടു. ആശുപത്രി സി.ഇ.ഒ , എംഡി എന്നിവരുമായി സംസാരിച്ചപ്പോള്‍ ഏറെ ആശ്വാസം തോന്നി. എം.എല്‍.എ മരുന്നുകളോട് പ്രതികരിക്കുകയും നില മെച്ചപ്പെടുകയും ചെയ്യുന്നുണ്ട്. എത്രയും വേഗം ഉണ്ടായ പ്രയാസങ്ങളില്‍ നിന്ന് മോചിതയാകട്ടെ എന്ന് ആശിക്കുന്നുവെന്ന് ഷൈലജ ടീച്ചര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *