കേരളത്തില്‍ നടക്കുന്നത് രണ്ട് ഡീലുകളാണെന്ന് എഎ റഹീം എംപി. കടകള്‍ നിറയെ ബക്കാര്‍ഡി, കടല്‍ നിറയെ അദാനി, ഇതാണ് മുഖ്യമന്ത്രിയുടെ വിജയമന്ത്രമെന്നും അദ്ദേഹം വിമര്‍ശിച്ചു.

കെസി വേണുഗോപാലിന്റെ പ്രസ്താവനയില്‍ ആത്മാര്‍ഥത ഉണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. അദാനിക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമേ സൂപ്പര്‍ സര്‍ക്കാര്‍ ആവാന്‍ കഴിയൂ എന്നാണ് കെസി വേണുഗോപാല്‍ പറഞ്ഞത്. കേരളം ഭരിക്കുന്നത് ബിജെപി ആണോ എന്ന കെസി വേണുഗോപാലിന്റെ ചോദ്യം പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തില്‍ എത്തി ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കേരളത്തിലെ ആളുകള്‍ ഇത് ചോദിച്ചു തുടങ്ങിയെന്നും റഹീം പറഞ്ഞു.

കേരളത്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ കെസി വേണുഗോപാലിന്റെ നിലപാട് എന്താണെന്നും രാഹുല്‍ ഗാന്ധി അദാനിക്കെതിരെ വലിയ പോരാട്ടം നടത്തുന്നു എന്നാണല്ലോ പറയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. സതീശന്റെ മംഗളൂരു യാത്രയില്‍ വലിയ ചോദ്യം ഉയരുന്നെന്നും എന്തിനായിരുന്നു ആ രഹസ്യ യാത്ര നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.

രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ മറികടക്കാന്‍ മാത്രം അധികാരമുള്ളവര്‍ കോണ്‍ഗ്രസില്‍ ഉണ്ടോയെന്നും റഹീം ചോദിച്ചു. തെരഞ്ഞെടുപ്പ് ജയിച്ചതോടെ കോണ്‍ഗ്രസ് പ്രസിഡന്റിനെ കാണാന്‍ ആദ്യം പോകണമെന്ന കോണ്‍ഗ്രസ് കീഴ്വഴക്കം വി.ഡി. സതീശന്‍ ലംഘിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ആദ്യം കാണാന്‍ പോയത് അദാനി ഗ്രൂപ്പിന്റെ പ്രസിഡന്റിനെയാണെന്നും ദുരൂഹത നിറഞ്ഞ മംഗലാപുരം യാത്രയില്‍ കോണ്‍ഗ്രസ് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *