ഫ്രഞ്ച് ഫ്രൈസ് തണുത്ത് പോയതിന് മക്‌ഡൊണാള്‍ഡ്‌സ് ജീവനക്കാരന് നേരേ വെടിയുതിര്‍ത്തു. ന്യൂയോര്‍ക്കിലെ മക്‌ഡൊണാള്‍ഡ്‌സ് ഔട്ട്‌ലെറ്റിലെ ജീവനക്കാരനായ മാത്യൂ വെബ്ബി(23)നാണ് കഴുത്തില്‍ വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ബ്രൂക്ക്ഡയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്. സംഭവത്തിന് പിന്നാലെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. മൈക്കല്‍ മോര്‍ഗന്‍(20) എന്നയാളാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. മക്‌ഡൊണാള്‍ഡ്‌സ് ഔട്ട്‌ലെറ്റിലെത്തിയ മൈക്കലിന്റെ അമ്മ ഫ്രഞ്ച് ഫ്രൈസ് ഓര്‍ഡര്‍ ചെയ്യുകയും പിന്നീട് ഇത് തണുത്തതാണെന്ന് പറഞ്ഞ് വഴക്കുണ്ടാക്കുകയുമായിരുന്നു. ജീവനക്കാരനുമായി കയര്‍ത്തുസംസാരിക്കുന്നതിനിടെ ഇവര്‍ മൊബൈലില്‍ മകനുമായി വീഡിയോകോളും ചെയ്തിരുന്നു.ഇതോടെ സംഭവമറിഞ്ഞ് മകന്‍ മൈക്കലും ഔട്ട്‌ലെറ്റിലെത്തി. തുടര്‍ന്ന് ഫ്രഞ്ച് ഫ്രൈസിനെച്ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് മൈക്കല്‍ കൈയില്‍ കരുതിയിരുന്ന തോക്ക് പുറത്തെടുത്ത് മാത്യുവിന് നേരേ വെടിയുതിര്‍ത്തത്.

അറസ്റ്റിലായ മൈക്കല്‍ നേരത്തെ 12 തവണ വിവിധ കേസുകളിലായി അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അതേസമയം, മകന്‍ ജീവനക്കാരന് നേരേ വെടിയുതിര്‍ത്തത് താന്‍ കണ്ടില്ലെന്നായിരുന്നു അമ്മയുടെ മൊഴി. നേരത്തെ ജൂണിലും യു.എസില്‍ സമാനരീതിയിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സബ് വേ ഔട്ട്‌ലെറ്റ് ജീവനക്കാരന് നേരേ ഒരു ഉപഭോക്താവ് സാന്‍ഡ് വിച്ചില്‍ മയോണൈസ് കൂടിയെന്ന് ആരോപിച്ച് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *