തിരുവനന്തപുരം : സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ഡോ.ചിന്താ ജെറോമിൻറെ ഗവേഷണ പ്രബന്ധം സംബന്ധിച്ച വിവാദത്തിൽ ഗൈഡ് ഡോ. പി.പി.അജയകുമാറിനോട് കേരള സർവകലാശാല വിശദീകരണം തേടി. ബുധനാഴ്ച വൈസ് ചാൻസലർ മടങ്ങിയെത്തിയാൽ പ്രബന്ധം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുന്നതിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ചിന്തയുടെ പ്രബന്ധം സംബന്ധിച്ചു ലഭിച്ച പരാതികൾ വിസിക്ക് കൈമാറിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. വിസി സ്ഥലത്തില്ലാത്തതിനാൽ രജിസ്ട്രാർ പ്രാഥമിക വിവരശേഖരണം ആരംഭിച്ചു.

ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഒരുഭാഗം ചില ഓൺലൈൻ പ്രസിദ്ധീകരണങ്ങളുടെ തനിപ്പകർപ്പാണെന്ന് പരാതി ഉയർന്നിരുന്നു. പ്രബന്ധം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യത്തിൽ രജിസ്ട്രാറുടെ അഭിപ്രായം കൂടി കണക്കിലെടുത്ത ശേഷമാകും വൈസ് ചാൻസലർ അന്തിമ തീരുമാനമെടുക്കുക. പിഴവു കണ്ടെത്തിയ ഭാഗം തിരുത്തി പ്രബന്ധം വീണ്ടും സർവകലാശാലയ്ക്ക് സമർപ്പിക്കാനുള്ള വ്യവസ്ഥ നിലവിലെ നിയമത്തിലില്ല. നൽകിയ ബിരുദം തിരിച്ചെടുക്കാനും ചട്ടം അനുവദിക്കുന്നില്ല.

ഡോ. പി.പി.അജയകുമാറിൻറെ ഗൈഡ്‌ഷിപ്പ് റദ്ദാക്കുക, അദ്ദേഹത്തെ അധ്യാപക പരിശീലന കേന്ദ്രത്തിൻറെ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കുക എന്നീ ആവശ്യങ്ങളും സേവ് യൂണിവേഴ്സിറ്റി സമിതി ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിലും പ്രബന്ധ പ്രശ്നം ചർച്ചയായേക്കും.

Leave a Reply

Your email address will not be published. Required fields are marked *