തായ്‌വാന്റെ പ്രതിരോധമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. മിസൈല്‍ ഗവേഷണ സംഘത്തിലെ ഗവേഷകനായ ഔ യാങ് ലി-ഹ്സിംഗിനെയാണ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
മരണകാരണം എന്താണെന്ന് വ്യക്തമല്ല. സൈന്യത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ചുങ് ഷാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഉപമേധാവിയാണ് ഹ്സിങ്. തെക്കന്‍ പ്രവിശ്യയായ പിംഗ്ടംഗില്‍ ബിസിനസ് ട്രിപ്പിന് എത്തിയതായിരുന്നു ഇദ്ദേഹമെന്നാണ് വിവരം. തായ്‌വാന്റെ വിവിധ മിസൈല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഇക്കൊല്ലം ആദ്യമാണ് ഹ്സിങ് ചുമതലയേറ്റെടുത്തത്.
രാവിലെയോടെയായിരുന്നു പിംഗ്ടംഗില്, ഹോട്ടല്‍ മുറിയില്‍ ഹ്സിംഗിനെ അവശ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാൻ സന്ദര്‍ശിച്ചതിന് പിന്നാലെ തായ്‌വാനും ചൈനയുമായുള്ള സംഘര്‍ഷം വര്‍ദ്ധിക്കുന്നതിനിടെയാണ് ഉന്നത ഉദ്യോഗസ്ഥന്റെ മരണവാര്‍ത്ത പുറത്തുവരുന്നത്.