കോഴിക്കോട്: പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ അര്‍ധരാത്രി നടത്തിയ പൊലീസ് പരിശോധനയില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തിരഞ്ഞെടുപ്പിനായ് പണമെത്തിച്ചെന്ന ആരോപണം വ്യാജമെന്നും ബിജെപി-സിപിഎം ഡീല്‍ വ്യക്തമായെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. കോഴിക്കോട് കാന്തപുരം എപി അബൂബക്കര്‍ മുസല്യാരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

രാഹുലിന്റെ വാക്കുകള്‍:

‘തിന്മകള്‍ക്കെതിരെ ആണ് പാലക്കാട്ടെ പോരാട്ടം. പാലക്കാട് തിന്മകള്‍ കൂടുന്നു എന്നതിന് ഏറ്റവും ഒടുവിലെത്തിയ ഉദ്ദാഹരണമാണ് ഇന്നലത്തേത്. അത്തരം തിന്മകളെ അതിജീവിക്കാനുള്ള കരുത്ത് കാന്തപുരത്തെ പോലുള്ള വ്യക്തിത്വങ്ങളെ കാണുമ്പോള്‍ ലഭിക്കാറുണ്ട്. പാലക്കാട്ടെ ജനത ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയല്ലേ… പാലക്കാട്ടെ എസിപി പറഞ്ഞതെന്താ… ഒരു പരാതിയുടെയും അടിസ്ഥാനത്തില്‍ അല്ല പരിശോധന എന്ന്. തിരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന സ്വാഭാവിക പരിശോധനയാണത്. സിപിഎമ്മിന്റെയും ബിജെപിയുടെയുമൊക്കെ ഹോട്ടല്‍ മുറികളിലും അത് നടന്നിട്ടുണ്ട്.

ഷാനിമോള്‍ ഉസ്മാനെ പോലൊരു വനിതാ നേതാവിന്റെ മുറിയില്‍ വനിതാ പൊലീസില്ലാതെ പരിശോധനയ്ക്കെത്തി എന്നതാണ് ഞങ്ങള്‍ക്കുള്ള ഏക പ്രശ്നം. വനിതാ പൊലീസെത്തിയപ്പോള്‍ ആ മുറിയടക്കം തുറന്നു പരിശോധിക്കുകയും ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിക്കുകയും ചെയ്തു. എനിക്ക് വേണ്ടി പണം കൊണ്ടുവന്നെന്നാണ് എഎ റഹീം പറയുന്നത്. എഎ റഹീമിന്റെ പാര്‍ട്ടില്ലേ കേരളം ഭരിക്കുന്നത്? അവരുടേതല്ലേ പൊലീസും? ആ പൊലീസ് പറയുന്നത് പോലും വിശ്വസിക്കാന്‍ റഹീമിനാവുന്നില്ലേ… ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞ് പാളീസായി നില്‍ക്കുമ്പോള്‍ നാണം മറയ്ക്കാന്‍ എന്തെങ്കിലുമൊക്കെ പറയണ്ടേ…

പണം കടത്തി എന്ന് അവര്‍ ഉറപ്പ് പറയുന്നുണ്ടെങ്കില്‍ അത് പൊലീസിന്റെ പരാജയമായി കണക്കാക്കണം. കേരള പൊലീസ് എന്നെ സഹായിക്കുന്നു എന്നാണോ റഹീമിന്റെ ആരോപണം? ട്രോളി ബാഗിലൊക്കെ പണം കടത്തുന്ന തരത്തില്‍ നിര്‍വീര്യമാണോ കേരള പൊലീസ്? അത്രയും മാധ്യമപ്രവര്‍ത്തകര്‍ ആ ഹോട്ടലിലില്ലേ… ആ ഹോട്ടലില്‍ അങ്ങനെ പണം കൊണ്ടുവന്നാല്‍ അത് കാണാതെ ഇരിക്കുമോ, സിസിടിവിയില്‍ എങ്കിലും പതിയില്ലേ… കാന്തപുരത്തെ കണ്ടതില്‍ ഇനിയിപ്പോ എഎ റഹീമിന് ഒരു ആരോപണം കൂടി ഉന്നയിക്കാം. എന്നെ സംരക്ഷിക്കാന്‍ കാന്തപുരം ഉസ്താദ് പെട്ടെന്ന് അപ്പോയ്ന്‍മെന്റ് തന്നു എന്ന്…

യാത്രയ്ക്കിടെ ആണ് ഹോട്ടല്‍ മുറിയിലെ പരിശോധന അറിയുന്നത്. എനിക്കെതിരായ പരാതിയിലാണ് പരിശോധന എന്ന് ചില മാധ്യമങ്ങളില്‍ കണ്ടതിനെ തുടര്‍ന്ന് പാലക്കാട് നോര്‍ത്ത് സിഐയെ വിളിച്ചു. ഒരു പരാതിയും കിട്ടിയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സിപിഎമ്മിന്റെയും ബിജെപിയുടെയുമെല്ലാം മുറി പരിശോധിച്ചെന്ന് അവര്‍ സ്ഥിരീകരിച്ചില്ലേ. കോണ്‍ഗ്രസിന്റെ മുറി പരിശോധിക്കുമ്പോള്‍ മാത്രം എങ്ങനാ ട്രോളി ബാഗില്‍ പണം വരുന്നത്? അല്ലെങ്കില്‍ തന്നെ എനിക്കെതിരായ പരാതി ആണെങ്കില്‍ അവരുടെ മുറി എന്തിനാ പരിശോധിക്കുന്നേ…

സമരം ചെയ്തതിന്റെ പേരില്‍ എന്നെ ജയിലിലിട്ട പൊലീസാണ് കേരളത്തിലേത്. പണം കടത്തിയെന്ന പരാതി കിട്ടിയെങ്കില്‍ എന്നെ അവര്‍ സംരക്ഷിക്കുമോ.. യുക്തിസഹമായി പറയട്ടെ. നിയമപരമായി നേരിടാനാണ് തീരുമാനം. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് മുതല്‍ എന്നെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന വാര്‍ത്തകളാണ് വരുന്നത്. പാലക്കാട്ടെ ജനം ഇതൊക്കെ തിരിച്ചറിയും. സിപിഎം-ബിജെപി ഡീല്‍ ഇതിലൂടെ വ്യക്തമായില്ലേ. ഒറ്റ മുന്നണി ആണവര്‍, സ്ഥാനാര്‍ഥി കൃഷ്ണകുമാറും. അവര്‍ നടത്തുന്ന ഗൂഢാലോചനയെ പറ്റിയാണ് ഇനി ചര്‍ച്ച വേണ്ടത്. കരുതിക്കൂട്ടിയുള്ള നാടകങ്ങളാണ് നടക്കുന്നതെല്ലാം’.

Leave a Reply

Your email address will not be published. Required fields are marked *