മദ്യ നയത്തിലെ അഴിമതിയിൽ ജയിലിൽ കഴിയുന്ന മനീഷ് സിസോദിയക്ക് വേണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ച കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.പിണറായി വിജയൻ അഴിമതിക്കാരുടെ വക്കാലത്തെടുക്കുകയാണെന്നും
തെളിവൊന്നും ലഭിക്കാതെയുള്ള മനീഷ് സിസോദിയയുടെ അറസ്റ്റ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് പിണറായി വിജയൻ എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
തെളിവ് ലഭിക്കാതെ ഡൽഹി ഉപമുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ കോടതി അനുവദിക്കുമോ? പിണറായി രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപമാനിക്കുകയാണ് ഈ കത്തിലൂടെ ചെയ്യുന്നത്.എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യനയ അഴിമതിയിൽ തെളിവൊന്നും ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ ഇത്തരം വിവരക്കേടുകൾ കേരളത്തിലെ ജനങ്ങളെ നാണംകെടുത്തുന്നതാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രി എന്തിനെയാണ് ഭയപ്പെടുന്നതെന്ന് സംസ്ഥാനത്തെ ജനങ്ങൾക്ക് അറിയണമെന്നും, ഒരു സംസ്ഥാനത്ത് നടക്കുന്ന അന്വേഷണത്തിൽ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രി ഇടപെടുന്നത് ഔചിത്യമല്ലെന്നും സുരേന്ദ്രൻ കൂട്ടി ചേർത്തു .
ഡൽഹിയിലേതിന് സമാനമായ ആരോപണങ്ങൾ നേരിടുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. അഴിമതിക്കാർക്ക് വേണ്ടി എന്നും ശബ്ദമുയർത്തുന്ന പാർട്ടിയാണ് സിപിഐഎം.
എന്നാൽ രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാർ അഴിമതിക്കാരെ മുഴുവൻ വേരോടെ പിഴുതെറിയാൻ പ്രതിഞ്ജാബദ്ധരാണ്. അഴിമതിക്കാരുടെ ഐക്യത്തിന് മുമ്പിൽ മോദി സർക്കാർ മുട്ടുമടക്കില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
