ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ സിന്ദൂരില്‍ കൊടുംഭീകരന്‍ മസൂദ് അസറിന്റെ പത്ത് കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു. അസറിന്റെ സഹോദരിയും ഭര്‍ത്താവും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭീകരരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പത്ത് കുടുംബാംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടെന്നാണ് വിവരം.

‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്നുപേരിട്ട സൈനിക നടപടിയിലൂടെയായിരുന്നു പാക് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തത്. കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കത്തിലൂടെയായിരുന്നു ഇന്ത്യ പാകിസ്താന് മറുപടി നല്‍കിയത്. ജെയ്‌ഷെ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങള്‍, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് സേനകള്‍ ഓപ്പറേഷന്‍ നടത്തിയത്.

ഒമ്പത് ഭീകരകേന്ദ്രങ്ങളെ ഒരേ സമയം അക്രമിക്കുകയായിരുന്നു ഇന്ത്യ. ശ്വാസം വിടാനുള്ള നൊടിയിട പോലും നല്‍കാതെ ഈ കേന്ദ്രങ്ങളെയെല്ലാം ഇന്ത്യ തരിപ്പണമാക്കി. ഇതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളായിരുന്നു ബഹാവല്‍പൂരും മുരിഡ്‌കെയും. ബഹാവല്‍പൂരിലെ ജയ്‌ഷെ ആസ്ഥാനമാണ് ഇന്ത്യ തകര്‍ത്തത്. മുരിഡ്കയിലെ ലഷ്‌കര്‍ ആസ്ഥാനവും തകര്‍ത്തിരുന്നു.

കൃത്യതയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഓപ്പറേഷന്‍. ഫ്രാന്‍സ് നിര്‍മിത സ്‌കാല്‍പ് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവ ഇതിനായി സേനകള്‍ ഉപയോഗിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മുന്‍പുതന്നെ ശേഖരിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് സേനകള്‍ക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകള്‍ സംയുക്തമായി ആക്രമണ പദ്ധതികള്‍ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വര്‍ഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരര്‍ക്കുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *